കുഞ്ഞനന്തന് ജയിലില്‍ മരിച്ചത് അന്വേഷിക്കണം -കെ. സുധാകരൻ
text_fieldsആലപ്പുഴ: സി.പി.എമ്മുകാർതന്നെ സംശയം ഉന്നയിക്കുന്ന സാഹചര്യത്തിൽ കുഞ്ഞനന്തന്റെ മരണത്തെക്കുറിച്ച് പുനരന്വേഷണം നടത്താൻ സര്‍ക്കാർ തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ.
എല്ലാം വിളിച്ചുപറയുമെന്ന് പാര്‍ട്ടി യോഗത്തിൽ മുന്നറിയിപ്പ് നല്‍കിയതിനു ശേഷമാണ് വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് കുഞ്ഞനന്തൻ മരിച്ചത്. ഇതേക്കുറിച്ച് അന്വേഷിക്കണം. സമരാഗ്നി യാത്രയുടെ ഭാഗമായി നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിൽ ഹൈകോടതി വിധിക്ക് പിന്നാലെയാണ് കൊയിലാണ്ടിയിലെ കൊലപാതകം ചര്‍ച്ചാവിഷയമാകുന്നത്. കൊന്നത് മുൻ സി.പി.എമ്മുകാരനാണെങ്കിൽ കൊല്ലപ്പെട്ടത് ലോക്കൽ സെക്രട്ടറിയാണ്.
കൊലപാതക രാഷ്ട്രീയം സി.പി.എമ്മിന്റെ രക്തത്തിൽ അലിഞ്ഞുചേര്‍ന്നതാണ്. കൊയിലാണ്ടിയിലെ കൊലപാതകത്തിൽ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം. രാഷ്ട്രീയ വിവാദങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാൻ എക്കാലത്തും ഇത്തരത്തിലുള്ള കൊലപാതകങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ള പാര്‍ട്ടിയാണ്. അരഡസനിലധികം തവണ താനും സി.പി.എമ്മിന്റെ കൊലക്കത്തിയില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതാണ്.
കുഞ്ഞനന്തന്റെ മരണത്തിലെ ദുരൂഹത നീക്കാൻ നിയമ നടപടികൾ സ്വീകരിക്കുന്നത് ആലോചനയിലാണെന്ന് വാർത്തസമ്മേളനത്തിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബി. ബാബു പ്രസാദ്, ടി. സിദ്ദീഖ്, എ.എ. ഷുക്കൂർ, എം. ലിജു, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.