വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവരുടെ എണ്ണം 288 ആയി; രക്ഷാപ്രവർത്തനം താൽകാലികമായി നിർത്തി
text_fieldsമുണ്ടക്കൈ(വയനാട്): വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ ഉരുൾ പൊട്ടലിൽ മരിച്ചവരുടെ എണ്ണം 288 ആയി. 240 കാണാതായിട്ടുണ്ടെന്ന് ഔദ്യോഗിക കണക്ക്. അതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത. മഴ കനത്തതോടെ മേഖലയിലെ രക്ഷാപ്രവർത്തനം താൽകാലികമായി അവസാനിപ്പിച്ചു. പ്രതികൂല കാലവസ്ഥയും കെട്ടിട അവശിഷ്ടങ്ങളും കൂറ്റന്‍പാറകളും മണ്ണും അടിഞ്ഞുകൂടിയതും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നുണ്ട്. നൂറുകണക്കിന് മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുള്ള സാഹചര്യത്തില്‍ ഡ്രോണിന്റെയും മറ്റു സാങ്കേതികവിദ്യകളുടെയും സഹായം തേടുകയാണ് അധികൃതര്‍. ദുരന്തബാധിതരെ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.
അതിനിടെ, മുഖ്യമന്ത്രിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കലക്ടറേറ്റിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗവും സർവകക്ഷി യോഗവും ചേർന്നു.
മുണ്ടക്കൈയിൽ ജീവനോടെയുള്ളവരെ മുഴുവൻ രക്ഷപ്പെടുത്തിയെന്നാണ് സൈന്യം അറിയിച്ചത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മണ്ണിനടിയിൽ കിടക്കുന്ന ശരീരങ്ങൾ കണ്ടെത്താൻ വെള്ളിയാഴ്ച മുതൽ തിരച്ചിൽ തുടങ്ങും. ഷിരൂർ മാതൃകയിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്താൻ ഉദ്ദേശിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.