നിയമസഭ രേഖകളിൽ അടയാളപ്പെടുത്തിയ എളമരം കരീമിന്റെ ഇരട്ടത്താപ്പ്
text_fieldsകോഴിക്കോട്: ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കണമെന്ന് 2014ൽ ആവശ്യപ്പെട്ടത് എളമരം കരീം എന്ന് നിയമസഭ രേഖകൾ. യു.ഡി.എഫ് ഭരണകാലത്താണ് 2014 ഡിസംബർ എട്ടിനാണ് ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ സബ് മിഷൻ അവതരിപ്പിച്ചത് എളമരം കരീം ആണ്. അന്ന് ആരോഗ്യ മന്ത്രി വി. എസ്. ശിവകുമാർ ആയിരുന്നു.
അന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയത് സി.പി.എമ്മിന്റെ യൂനിയന്റെ നേതൃത്വത്തിലായിരുന്നു. എൻ.ആർ.എച്ച്.എംന് കീഴിലുള്ള 29,000-ത്തോളം വരുന്ന ആശ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 10,000 രൂപയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിനു മുമ്പിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഈ പ്രശ്നത്തിൽ അടിയന്തരമായ തീരുമാനമുണ്ടാക്കണമെന്നാണ് എളമരം കരീം നിയമസഭയിൽ ആവശ്യപ്പെട്ടത്.
വളരെ പാവപ്പെട്ട ആശ വർക്കർമാർ വളരെ സാഹസികമായാണ് ജോലി ചെയ്യുന്നത്. പക്ഷേ, പുറത്തു പറയാൻപോലും നാണക്കേടുണ്ടാക്കുന്ന തുച്ഛമായ തുകയാണ് ഓണറേറിയമായി ഇപ്പോൾ അവർക്ക് നൽകിവരുന്നത്. ആശ വർക്കർമാരുടെ ന്യായമായ ഈ ആവശ്യം അംഗീകരിച്ച് സമരം ഒത്തുതീർപ്പിലെത്തിക്കണമെന്നാണ് മന്ത്രിയോട് കരീം അഭ്യർഥിച്ചത്.

അന്നത്തെ മന്ത്രി വി.എസ്. ശിവകുമാർ അന്ന് ഉച്ചക്ക് രണ്ടരക്ക് അവരുമായി ചർച്ച നടത്തുമെന്ന് നിയമസഭയെ അറിയിച്ചു. ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു എന്നീ സംഘടനകളുമായിട്ടുള്ള ചർച്ചയിൽ എളമരം കരീം ഉൾപ്പെടെയുള്ളവർ പങ്കെടുക്കുകയാണ്. ഗ്രാമീണ മേഖലയിൽ ജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുള്ള ആരോഗ്യസേവനങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുകയും അത്തരം സേവനങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി ജനങ്ങളെ സഹായിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടിയാണ് 2007ൽ കേന്ദ്ര സർക്കാർ 'ആശ' പദ്ധതിക്ക് തുടക്കം കുറിച്ചത്.
കേരളത്തിൽ 28,268 ആശ വർക്കർമാരാണ് പ്രവർത്തിക്കുന്നത്. ആരോഗ്യമേഖലയിൽ സേവനങ്ങളുടെ ബോധവൽക്കരണത്തിനും ആരോഗ്യസ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിനും ആശ വർക്കർമാർ നൽകുന്ന സേവനം അഭിനന്ദനാർഹമാണ്. 2007 മുതൽ കേന്ദ്ര ഗവൺമെൻറിൻറെ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ഇൻസെൻറീവാണ് ആശ വർക്കേഴ്സിനു നല്കിയിരുന്നത്.
2007 മുതൽ 2011 വരെയുള്ള കാലയളവിൽ സംസ്ഥാന സർക്കാർ യാതൊരു ഓണറേറിയവും നല്കിയിരുന്നില്ല. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് 2011-12ലെ അവസാന ബഡ്‌ജറ്റിൽ 300 രൂപ ഓണറേറിയമായി നല്കുമെന്ന് പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. ഈ സർക്കാർ 2011-12 ജൂലൈയിലെ ആദ്യ ബജറ്റിൽ 300 രൂപ പ്രഖ്യാപിച്ചിരുന്നത് 500 രൂപയായി വർധിപ്പിക്കുകയും അത് വിതരണം ചെയ്യുകയും ചെയ്തു. 2012-13 ബഡ്‌ജറ്റിൽ 500 രൂപയിൽ നിന്ന് 600 രൂപയായി വർധിപ്പിച്ച് വിതരണം ചെയ്തു. 2013-14ൽ 600 രൂപയിൽ നിന്ന് 700 രൂപയായി വർധിപ്പിച്ച് 2013 ഡിസംബർ വരെ നല്കിയിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്നു മാസത്തെ 700 രൂപ കുടിശ്ശിക ക്രിസ്തുമസിനു മുമ്പ് വിതരണം ചെയ്യും. ഈ സാമ്പത്തിക വർഷത്തെ 2014 ഏപ്രിൽ ഒന്ന് മുതൽ വർധിപ്പിച്ച നിരക്കിലുള്ള 700 രൂപ എന്നത് 900 രൂപയായി വർധിപ്പിച്ച് 2015 ജനുവരി 31ന് മുമ്പ് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ഈ സർക്കാർ ക്രമാനുഗതമായി ഓണറേറിയം ഓരോ വർഷവും വർധിപ്പിക്കുന്നതിനു പുറമേ ഫെസ്റ്റിവൽ അലവൻസും ഓരോ വർഷവും നല്കിവരുന്നുണ്ട്. ഈ സാമ്പത്തിക വർഷം ഫെസ്റ്റിവൽ അലവൻസായി 900 രൂപ നൽകും. ആനുപാതികമായി ഈ തുക വീണ്ടും സർക്കാർ വർധിപ്പിക്കുമെന്നും മന്ത്രി വി.എസ്. ശിവകുമാർ മറുപടി നൽകി.
യു.ഡി.എഫ് കാലത്ത് ആശ വർക്കർമാർക്കായി നിയമസഭയിൽ സബ് മിഷൻ അവതരിപ്പിച്ച എളമരം കരീം തന്നെയാണ് ഇപ്പോൾ സമരത്തിനെതിരായി ശബ്ദമുയർത്തിയത്. ഇതാണ് തൊഴിലാളിവർഗ നേതൃത്വത്തിന്റെ ഇരട്ടത്താപ്പ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.