കേരളീയം ട്രേഡ് ഫെയർ: എട്ടുവേദികളിലായി നാനൂറിലേറെ സ്റ്റാളുകൾ
text_fieldsതിരുവനന്തപുരം: എട്ടുവേദികളിലായി നാനൂറിലേറെ സ്റ്റാളുകളുമായി കേരളീയത്തിന്റെ ട്രേഡ് ഫെയർ നടക്കുമെന്ന് മന്ത്രി ആർ. ബിന്ദു. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്തു നടക്കുന്ന കേരളീയത്തിലെ ട്രേഡ്‌ഫെയറുമായി ബന്ധപ്പെട്ടു കനകക്കുന്നു പാലസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പുത്തരിക്കണ്ടം,സെൻട്രൽ സ്റ്റേഡിയം, കനകക്കുന്ന്, യൂനിവേഴ്സിറ്റി കോളജ്,ടാഗോർ തിയേറ്റർ, എൽ.എം.എസ്, ഇൻസ്റ്റിട്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ഹാൾ, വിമൻസ് കോളജ് എന്നീ എട്ടു വേദികളിലാണ് വ്യവസായ വാണിജ്യ പ്രദർശന മേള നടക്കുന്നത്.
പുത്തരിക്കണ്ടത്ത് വ്യാവസായികോൽപന്ന പ്രദർശന വിപണനമേള, സെൻട്രൽ സ്റ്റേഡിയത്തിൽ പരമ്പരാഗത ഉൽപ്പന്ന പ്രദർശ വിപണന മേള, കനകക്കുന്നിൽ വനിതാ സംരംഭകരുടെ ഉൽപ്പന്ന പ്രദർശന വിപണന മേള, യൂനിവേഴ്സിറ്റി കോളജിൽ എത്നിക് ട്രേഡ് ഫെയർ, ടാഗോർ തിയേറ്ററിൽ ഉൽപന്ന പ്രദർശ വിപണന മേള, എൽ.എം.എസിൽ കാർഷിക ഉൽപന്ന പ്രദർശ വിപണന മേള, ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എഞ്ചിജിനീയേഴ്സ് ഹാളിൽ ടോയ്‌സ് ആൻഡ് പ്രസന്റേഷൻ ഉൽപന്നങ്ങളുടെ പ്രദർശന വിപണന മേള, വിമൻസ് കോളജിൽ ഫ്ളീ മാർക്കറ്റ് എന്നിങ്ങനെയാണ് മേള ഒരുക്കിയിരിക്കുന്നത്. ആകെ 425 സംരംഭകർ പങ്കെടുക്കും.
നവംബർ ഒന്നുമുതൽ ഏഴുവരെ രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയായിരിക്കും ട്രേഡ് ഫെയർ സംഘടിപ്പിക്കുന്നത്. എല്ലാവേദികളിലേക്കും പ്രവേശനം സൗജന്യമായിരിക്കും. തുണിത്തരങ്ങൾ,കാർഷിക-ഭക്ഷ്യ സംസ്‌ക്കരണ മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ, കയർ-കൈത്തറി , ആയുർവേദ , റബർ അധിഷ്ടിത, കരകൗശല, മുള, ഗാർഹിക ഉൽപന്നങ്ങൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഉൽപന്നങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകരുടെ ഉൽപന്നങ്ങൾ മേളയിൽ എത്തും.
സംരംഭകരിൽനിന്ന് ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ നേരിട്ടു വാങ്ങാനാവും.മേളയുടെ ഭാഗമായി ബിസിനസ് ടു ബിസിനസ് മീറ്റും സംഘടിപ്പിക്കും. വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, ആരോഗ്യമേഖലയിലെ ബിടുബി മീറ്റുകളിൽ ഇരുനൂറോളം ബയേഴ്സ് പങ്കെടുക്കുമെന്നാണ് കരുതുന്നത്.കൂടാതെ സംരംഭകർക്കും പൊതുജനങ്ങൾക്കുമായി വിവിധ പദ്ധതികളെ കുറിച്ച് സെമിനാറും മേളയുടെ ഭാഗമായി നടക്കും.
ഡി.കെ. മുരളി എം.എൽ.എ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, ഐ.പി.ആർ ഡി ഡയറക്ടർ ടി.വി.സുഭാഷ് എന്നിവരും മന്ത്രിയോടൊപ്പം പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.