ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിൽ കൊടുത്ത മാപ്പിൽ മാറ്റം വരുത്തണമെന്ന് വിദഗ്ധർ
text_fieldsതിരുവനന്തപുരം : സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിൽ കൊടുത്ത മാപ്പിൽ മാറ്റം വരുത്തണമെന്ന് വിദഗ്ധർ. അതോറിറ്റിയുടെ വെബ്സൈറ്റിൽ കൊടുത്ത മാപ്പിൽ ഒട്ടേറെ ഹൈ ഹസാർഡ് സോണുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതാക്ട്ടെ 1:50000 സ്ക്വയർ കിലോമീറ്റർ എന്ന തോതിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതിനെ 1:1000 സ്ക്വയർ കിലോമീറ്റർ എന്നോ 1:5000 സ്ക്വയർ കിലോമീറ്റർ എന്നോയുള്ള തോതിലേക്ക് മാറ്റുകയാണെങ്കിൽ സൂക്ഷ്മതലത്തിൽ എല്ലാവർക്കും അത് കാണാൻ കഴിയും. അതാത് പ്രദേശങ്ങളിൽ മുൻകരുതലുകൾ നടപടികൾ സ്വീകരിക്കാനും സാധിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഇത്തരത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും കഴിയുമെന്നാണ് ദുരന്ത നിവാരണ വിദഗ്ധനായ ഡോ.എസ്. ശ്രീകുമാറിന്റെ അഭിപ്രായം. ഇടുക്കി, കണ്ണൂർ, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലും ഇത്തരത്തിലുള്ള മേഖലകളുണ്ട്. കർണാടകയിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലുമെല്ലാം ഇത്തരം അപകട സാധ്യതാ പ്രദേശങ്ങളുണ്ട്.
കേരളത്തിൽ പണ്ട് ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്നത് വയനാട്ടിലാണ്. ഇപ്പോൾ മഴ കൂടുതലായി കിട്ടുന്നുണ്ട്. ഏതാണ്ട് 100/120 മില്ലി മീറ്ററിൽ കൂടുതൽ മഴ രണ്ടോ മൂന്നോ ദിവസത്തിൽ പെയ്താൽ കേരളത്തിൽ ഉരുൾപൊട്ടൽ സംഭവിക്കാം. വയനാട്ടിൽ സംഭവിച്ചത് ഇതാണ്. ഇത്രയും കൂടുതൽ മഴ പെയ്യുമ്പോൾ ഈ പ്രദേശങ്ങളിലെ മലഞ്ചെരിവുകളിലെയും അപകടസാധ്യത തിരിച്ചറിയണം. അതിന് ജില്ലാ ഭരണകൂടങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം കൃത്യമായ ജാഗ്രത പുലർത്തണം.
സ്വാഭാവികമായി ഉരുൾപൊട്ടാൻ സാധ്യത നിലനിൽക്കുന്ന സ്ഥലങ്ങളിലാണ് നിർമാണ പ്രവർത്തനങ്ങളും ക്വാറികളും നടത്തുന്നത്. ഇതെല്ലാം ആ പ്രദേശത്ത് ചെറിയ മാറ്റങ്ങൾ വരുത്തുന്നു. മണ്ണിന്റെ ഘടനയിലും പാറകളുടെ ഘടനയിലുമെല്ലാം ഇത്തരം മനുഷ്യ ഇടപെടലുകൾ വലിയ മാറ്റം വരുത്തുന്നു. ഇതിനൊപ്പം ട്രിഗറിങ് ഫോഴ്സായ ശക്തമായ മഴ കൂടി സംഭവിക്കുന്നതോടെ ഉരുൾപൊട്ടൽ ഉണ്ടാകുന്നു. കാലാവസ്ഥാ വ്യതിയാനവും അശാസ്ത്രീയമായ നിർമാണ രീതികളും മനുഷ്യ ഇടപെടലുകളും ഉരുൾപൊട്ടലുകളിൽ കോൺട്രിബ്യൂട്ടിങ് ഫാക്ടർ ആയി മാറുന്നുണ്ട് എന്ന് തന്നെയാണ് കരുതേണ്ടെതെന്നും ശ്രീകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.