ലീഗിന് ആരുടേയും മതേതരത്വ സർട്ടിഫിക്കറ്റ് ആവശ്യമില്ല; ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾക്കെതിരെ ലീഗ് നിലപാടെടുക്കും -കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: മുസ്‍ലിം ലീഗിന് ആരുടേയും മതേതരത്വ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾക്കെതിരെ ലീഗ് നിലപാടെടുക്കും. അത് ഞങ്ങളുടെ കടമയാണ്. വെള്ളാപ്പള്ളിയുടെ പ്രസ്താവന വ്യാഖ്യാനങ്ങൾക്ക് ഇടനൽകാത്തവിധം കേരളത്തിലെ ജനങ്ങൾക്ക് മനസിലായിട്ടുണ്ട്.
ഒരു പാർട്ടിയെ കുറിച്ചല്ല ആ പ്രസ്താവനയെന്നത് വ്യക്തമാണ്. തേങ്ങ പറിക്കാൻ തെങ്ങിൽ കയറിയിട്ട് ആള് കണ്ടപ്പോൾ അപ്പുറത്തെ പറമ്പിലെ കുറുതോട്ടി നോക്കാൻ കയറിയെന്ന് പറയുന്നത് പോലൊരു കഥയാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന. ഇത് കേരളം തള്ളിക്കളഞ്ഞപ്പോഴാണ് പ്രസ്താവന പാർട്ടിയെ കുറിച്ചാണ് പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി പ്രതികരണം നടത്തേണ്ടിയിരുന്നില്ലെന്നാണ് തന്റെ നിലപാട്. മുനമ്പം വിഷയത്തിൽ ഉൾപ്പടെ ആരൊക്കെ പിന്മാറിയാലും മതേതരത്വം ഉർത്തിപിടിക്കുന്ന നിലപാടുമായി ലീഗ് മുന്നിലുണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഏപ്രിൽ16ന് വഖഫ് ബില്ലിനെതിരെ ലീഗ് റാലി നടത്തും. പൂർണമായും സമാധാനപരമായിട്ടായിരിക്കും പ്രതിഷേധം. വഖഫ്, മതേതര സംരക്ഷണത്തിന് വേണ്ടിയുള്ള മുദ്രാവാക്യങ്ങളായിരിക്കും റാലിയിൽ ഉണ്ടാവുക. മതേതരത്വം പരീക്ഷിക്കപ്പെട്ട സന്ദർഭങ്ങളിലെല്ലാം അതിന് വേണ്ടി ലീഗ് ഉറച്ചുനിന്നിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.