ജനറൽ ആശുപത്രിയിലെ എക്സ്റേ ഉപകരണത്തിന്റെ തകരാർ ഉടൻ പരിഹരിക്കണം- മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ എക്സ്റേ ഉപകരണത്തിന്റെ തകരാർ ഉടൻ പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. എക്സ്റേ ഉപകരണം കേടായതു കാരണം രോഗികൾ ബുദ്ധിമുട്ടിലായ സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
എക്സ്റേ ഉപകരണവും യു.പി.എസും കേടായതിന്റെ കാരണം കണ്ടെത്തണമെന്നും കമീഷൻ ആവശ്യപ്പെട്ടു. രണ്ടിന്റെയും തകരാർ പരിഹരിക്കാൻ കഴിയുന്നതാണോ എന്നും ഇല്ലെങ്കിൽ പുതിയത് സ്ഥാപിക്കണമോയെന്നും പരിശോധിക്കണം. എക്സ്റേ എടുക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥർക്കും സർക്കാർ ജീവനക്കാർക്കും മുൻഗണന നൽകുന്നുണ്ടെന്ന ആക്ഷേപവും പരിശോധിക്കണം. ഇത്തരത്തിൽ ആർക്കെങ്കിലും മുൻഗണന നൽകുന്നുണ്ടെങ്കിൽ അത് അവസാനിപ്പിച്ച് നിയമപ്രകാരമാക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ജനറൽ ആശുപത്രി സൂപ്രണ്ടിനുമാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകിയത്. ഇരുവരും രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ആരോഗ്യവകുപ്പുഡയറക്ടറുടെയും ജനറൽ ആശുപത്രി സൂപ്രണ്ടിന്റെയും പ്രതിനിധികളായി സീനിയർ ഉദ്യോഗസ്ഥർ ഏപ്രിൽ മൂന്നിന് രാവിലെ 10.00 ന് കമീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും കമീഷൻ നിർദ്ദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.