സംസ്ഥാനത്ത് കെട്ടിടവാടക നിയന്ത്രണ നിയമം പരിഷ്കരിക്കാൻ നീക്കം
text_fieldsകോട്ടയം: സംസ്ഥാനത്ത് കെട്ടിടവാടക നിയന്ത്രണ നിയമം പരിഷ്കരിക്കുന്നത് സർക്കാറിന്റെ സജീവ പരിഗണനയിൽ. പുതിയ വാടക നിയന്ത്രണ നിയമമില്ലാത്തതിനാൽ കെട്ടിട ഉടമകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വർധിച്ച സാഹചര്യത്തിലാണ് വർഷങ്ങൾ പഴക്കമുള്ള നിയമം പരിഷ്കരിക്കാനുള്ള നീക്കം. 1965 ലെ നിയമമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കേരള കെട്ടിടങ്ങൾ (പാട്ടവും വാടകനിയന്ത്രണവും) എന്ന ഈ നിയമം 2021 ൽ കേന്ദ്രസർക്കാർ പാസാക്കിയ ‘മോഡൽ ടെനൻസി’ ആക്ടിന് അനുസൃതമായി പരിഷ്കരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ദശാബ്ദങ്ങൾ പഴക്കമുള്ള നിയമമായതിനാൽ നിലവിൽ സംസ്ഥാനത്ത് പാട്ടത്തിനും വാടകക്കും കെട്ടിടങ്ങൾ നൽകുന്നത് തോന്നുംപടിയാണ്. വാടക്ക് നൽകിയ വീട് ഒഴിഞ്ഞുപോകാൻ പലരും കൂട്ടാക്കാത്തത് കെട്ടിട ഉടമകൾക്കും മുൻകൂർ തുക വാങ്ങുന്നത് വാടകക്കാർക്കും ഒരുപോലെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും ഇത് ക്രമസമാധാന പ്രശ്നമാകുകയും നിയമനടപടിയിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഇതുസംബന്ധിച്ച് നിരവധി പരാതികൾ സർക്കാറിന് ലഭിച്ച സാഹചര്യത്തിലാണ് കേന്ദ്ര നിയമത്തിന് സമാന രീതിയിലുള്ള നിയമ പരിഷ്കാര നീക്കം.
2021 ലെ കേന്ദ്രസർക്കാർ നിയമത്തിൽ കെട്ടിട ഉടമയും വാടകക്കാരനും തമ്മിൽ രേഖാമൂലം കരാറിൽ ഏർപ്പെടണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിൽ വാടക, എത്രകാലത്തേക്കാണ് വാടകക്ക് നൽകുന്നത് ഉൾപ്പെടെ എല്ലാ കാര്യങ്ങളും വ്യക്തമാക്കണം. വീടുകൾക്ക് രണ്ട് മാസത്തെ വാടകയും അല്ലാത്ത കെട്ടിടങ്ങൾക്ക് ആറ് മാസത്തെ വാടകയും സെക്യൂരിറ്റി നിക്ഷേപമായി വാങ്ങാമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിശ്ചിത കാലാവധിക്കുള്ളിൽ വാടക നൽകുന്നതിൽ വീഴ്ച വരുത്തുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്താൽ അതെല്ലാം സെക്യൂരിറ്റി നിക്ഷേപത്തിൽ നിന്നും ഈടാക്കാമെന്നും നിയമത്തിൽ പറയുന്നു.
അതിന് പുറമെ ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിന് റെൻറ് അതോറിറ്റി, റെന്റ്കോടതി, റെന്റ് ട്രൈബ്യൂണൽ തുടങ്ങിയ ത്രിതല സംവിധാനത്തിന് രൂപം നൽകണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിയമ, തദ്ദേശ, റവന്യു-ഭവനനിർമ്മാണ വകുപ്പുകൾ കൂടിയാലോചിച്ച് വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് നീക്കം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.