Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവജനങ്ങൾക്കിടയിലെ...

യുവജനങ്ങൾക്കിടയിലെ ലഹരി ഉപയോഗവും വർധിച്ചുവരുന്ന അക്രമ വാസനയും നിരീക്ഷിക്കാൻ ‘തിങ്ക് ടാങ്ക്’

text_fields
bookmark_border
say no to drugs
cancel

തിരുവനന്തപുരം: ലഹരി ഉത്പന്നങ്ങളുടെ ഉപയോഗവും യുവജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന അക്രമ വാസനയും സൂക്ഷ്മമായി നിരീക്ഷിക്കാൻ ഒരു ‘തിങ്ക് ടാങ്ക്’ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുവതലമുറയിൽ രാസലഹരി ഉൾപ്പടെയുള്ള നിരോധിത ലഹരി ഉത്പന്നങ്ങളുടെ വർദ്ധിച്ചുവരുന്ന ഉപയോഗം, അക്രമണോത്സുകത തുടങ്ങിയ വിപത്തുകളെ ചെറുക്കാൻ വിദ്യാർഥി യുവജന സംഘടനകളുടെയും സിനിമാ സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകർതൃ സംഘടനകളുടെയും വിവിധ മേഖലകളിലെ വിദഗ്ധരുടെയും അഭിപ്രായം സ്വരൂപിച്ച് കർമപദ്ധതി തയാറാക്കുന്നതിനായി നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലഹരി വസ്തുക്കളുടെ വിൽപ്പന, ഉപയോഗം സംബന്ധിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് സുരക്ഷിതമായി സർക്കാരിനെ അറിയിക്കാൻ സഹായിക്കുന്ന വെബ് പോർട്ടൽ സജ്ജീകരിക്കും. സമൂഹത്തെയാകെ ഉത്കണ്ഠപ്പെടുത്തുന്ന ഗൗരവതരമായ രണ്ടു വിഷയങ്ങളാണ് കുട്ടികളിലെ വർധിച്ചുവരുന്ന അക്രമണോത്സുകതയും മാരകമായ മയക്കുമരുന്നുകളുടെ ഉപയോഗവും. ഇതിനെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.

എന്നാൽ, അതുകൊണ്ടുമാത്രം കാര്യമായില്ല. ഭൗതിക കാരണങ്ങൾ മാത്രമല്ല, സാമൂഹിക - മാനസിക കാരണങ്ങൾ കൂടിയുണ്ട് ഇവയ്ക്കു പിന്നിൽ. അതുകൊണ്ടുതന്നെ ഇവയെ വേരോടെ അറുത്തുനീക്കാൻ ഭരണനടപടികൾക്കൊപ്പം സാമൂഹികമായ ഇടപെടലുകളും ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വിമാനങ്ങളിലൂടെയും കപ്പലുകളിലൂടെയും കൊണ്ടിറക്കുന്ന മയക്കുമരുന്നുകൾ നമ്മുടെ സംസ്ഥാനത്തിന്റെ അതിർത്തി കടന്ന് ഇവിടേക്കു വരുന്നതു തടയാൻ കഴിയണം. അതിനാവശ്യമായ ഭരണനടപടികൾ ഉണ്ടാവും. അവ ഉണ്ടാകുന്നുണ്ട് എന്നത് കണക്കുകളിൽ നിന്നുതന്നെ വ്യക്തമാണ്. കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ 2025 ഫെബ്രുവരി 10ന് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2024 ൽ 25,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ഇത് 2023ൽ 16,100 കോടിയായിരുന്നു. ദേശീയ തലത്തിൽ ഒരു വർഷക്കാലയളവിൽ 55 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, കേരളത്തിൽ ഇതു ഇത്ര വലിയ തോതിലില്ല. ഇവിടെ പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൂല്യം 100 കോടിക്കു താഴെയാണ്. മയക്കുമരുന്നിന്റെ ഇവിടേക്കുള്ള വരവിന്റെ തോത് കുറവായതു തന്നെയാണ് ഇതിനു പിന്നിലെ ഘടകം. ഇത് ഇങ്ങനെ നിൽക്കുന്നത്, ഇവിടെ കർക്കശമായ നടപടികളാണ് ഉണ്ടാവുന്നത് എന്നതു മയക്കുമരുന്നു ലോബിക്ക് കൃത്യമായി അറിയാവുന്നതു കൊണ്ടുതന്നെയാണ്.

കർക്കശ നടപടികളുടെ മറ്റൊരു തെളിവാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശിക്ഷാ നിരക്ക് കേരളത്തിലാണ് എന്ന വസ്തുത. സംസ്ഥാനത്തെ മയക്കുമരുന്ന് കേസുകളിൽ ശിക്ഷാനിരക്ക് 98.19 ശതമാനമാണ്. ദേശീയ ശരാശരി 78.1 ശതമാനമാണ്. ഇതുമായി ബന്ധപ്പെട്ട നടപടികൾ സംസ്ഥാന സർക്കാർ ശക്തമായി തന്നെ തുടരും.

നിയമം കർശനമായി നടപ്പാക്കുമ്പോൾ തന്നെ ഫസ്റ്റ് ടൈം ഒഫെൻഡേഴ്സ് ആയിട്ടുള്ള കുട്ടികളോട് നിയമപരമായിരിക്കെത്തന്നെ മനുഷ്യത്വപരം കൂടിയായ സമീപനം സ്വീകരിക്കാൻ കഴിയണം. മയക്കുമരുന്നുകളുടെയും മറ്റും ഉപയോഗഫലമായി ലൈംഗിക അക്രമങ്ങൾക്ക് വിധേയരായിട്ടുള്ള കുട്ടികൾ ഇക്കാര്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്നുണ്ട്. അത്തരം അക്രമങ്ങൾ ജീവിതത്തിന്റെ അവസാനമല്ല എന്നും ഏത് പ്രതികൂല സാഹചര്യത്തെയും നമുക്ക് അതിജീവിക്കാൻ കഴിയും എന്നുമുള്ള വിശ്വാസം അവരിൽ വളർത്തിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തിൽ മുന്നോട്ടു വച്ച നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി ആക്ഷൻ പ്ലാൻ തയാറാക്കണം. ഏപ്രിൽ-മെയ് മാസങ്ങളിൽ ആവശ്യമായ പ്രവർത്തനങ്ങളൊക്കെ നടത്തി ജൂണിൽ അക്കാദമിക വർഷം ആരംഭിക്കുമ്പോൾ വിപുലമായ തോതിൽ അക്കാദമിക് സ്ഥാപനങ്ങളിലും നമ്മുടെ എല്ലാ വിദ്യാലയങ്ങളിലും ഈ പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിയേണ്ടതായിട്ടുണ്ട്.

ലഹരിവസ്തുക്കളുടെ വിൽപ്പന, ഉപയോഗം തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് രഹസ്യമായി കൈമാറാൻ സഹായിക്കുന്ന ഒരു വെബ് പോർട്ടൽ സജ്ജീകരിക്കും. വിവരങ്ങൾ നൽകുന്ന വ്യക്തിയുടെ ഐഡന്റിറ്റി ഒരുതരത്തിലും വെളിപ്പെടുത്തേണ്ടതില്ല. നിലവിൽ ഇതിനായുള്ള വാട്സ്ആപ്പ് നമ്പർ ഉണ്ട് (9497979794, 9497927797). ഏപ്രിൽ മധ്യത്തോട് കൂടി ഇതിന്റെ വിപുലമായ ആക്ഷൻ പ്ലാൻ തയ്യാറാക്കി നാടിന് മുന്നിൽ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, എം.ബി. രാജേഷ്, വി. ശിവൻകുട്ടി, വീണ ജോർജ്, ആർ. ബിന്ദു, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മുൻ ചീഫ് സെക്രട്ടറി വി. വേണു, വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, വിദ്യാർഥി-യുവജന സംഘടനകളുടെയും സിനിമാ സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugYouthsViolence
News Summary - ‘Think tank’ to monitor drug use and increasing violence among youth
Next Story