‘കോവിഡിന് മുമ്പേ ജനങ്ങളെ ദാരിദ്ര്യം കൊല്ലും’;കലക്ടറുടെ എഫ്.ബി പേജിൽ പ്രതിഷേധം
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ നഗരത്തിൽ ലോക്ഡൗൺ നീട്ടിയ ജില്ല ഭരണകൂടത്തിെൻറ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ജനം. തിരുവനന്തപുരം ജില്ല കലക്ടർ ഡോ. നവജ്യോത് ഖോസയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ലോക്ഡൗൺ നീട്ടിക്കൊണ്ടുള്ള കലക്ടറുടെ വീഡിയോക്ക് താഴെ അഭിപ്രായ പ്രകടനവുമായി നൂറുകണക്കിനാളുകൾ എത്തിയത്.
ജില്ലയിലെ രണ്ടിടങ്ങളിൽ സമൂഹവ്യാപനം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നഗരത്തിൽ മാത്രമല്ല ജില്ലമൊത്തം സമ്പൂർണ ലോക്ഡൗണിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടപ്പോൾ മാസങ്ങളായി തുടരുന്ന തൊഴിൽ നിഷേധത്തിലുള്ള പ്രതിഷേധമാണ് ചിലർ ഉയർത്തിയത്.
‘കോവിഡിനൊപ്പം ജീവിക്കാൻ ജനങ്ങളെ സജ്ജരാക്കുകയാണ് വേണ്ടത് .കേരളത്തിനെക്കാൾ വലിപ്പം കുറഞ്ഞതും ജനസാന്ദ്രത ഏറിയതുമായ പല രാജ്യങ്ങളും ഈ ആശയത്തിൽ ജനജീവിതം സാധാരണ ഗതിയിലേക്ക് കൊണ്ടു വന്നിരിക്കുന്നു. നമ്മുടെ നാട്ടിൽ ദൈനംദിന തൊഴിലിൽ ഏർപ്പെട്ടു ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നവർ ധാരാളമുണ്ട്. ലോക്ഡൗണിലൂടെ എല്ലാവരും വീട്ടിൽ ഇരിക്കുമ്പോൾ വാടക വീടുകളിൽ താമസിക്കുന്നവർ വരുമാനം ഇല്ലാതെ എങ്ങനെ വീട്ടുവാടക കൊടുക്കും ? ഏതെങ്കിലും സ്കൂളുകൾ ഫീസിൽ ഇളവ് കൊടുത്തിട്ടുണ്ടോ ?. ലോക്ഡൗൺ ആഹ്വാനം ചെയ്യുന്ന ആളുകൾ ഇതിനായി എന്തെങ്കിലും പദ്ധതി നടപ്പിലാക്കുന്നുണ്ടോ.’-സാബു അഞ്ചുപാറയിൽ ചോദിക്കുന്നു.
കോവിഡ് മൂലം നാല് മാസമായി ജോലിയില്ലാെത വീട്ടിലിരിക്കുകയാണെന്നും ഒരാളുടെ വരുമാനംകൊണ്ട് ജീവിക്കുന്നവർ എങ്ങനെ വീട്ടുവാടകയും കൊടുത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്നുമായിരുന്നു ലക്ഷ്മി മധുസൂദനൻ ചോദിച്ചത്.
ലോക്ഡൗണിലൂടെ ഭരണകൂടം കൊല്ലുന്നത് ഇടത്തരം കുടുംബങ്ങളെയാണെന്നും കോവിഡിന് മുമ്പേ ദാരിദ്ര്യം പലരുടെയും ജീവനെടുക്കുമെന്നും പലരും കലക്ടർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ലോക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കണമെന്നും ജില്ലമുഴുവൻ ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന് അഭിപ്രായപ്പെട്ടവരും ഏറെയാണ്. ഈ മാസം 28വരെയാണ് നഗരത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.