മരണ മുഖത്തുനിന്ന് ഇവർക്കിത് രണ്ടാം ജന്മം
text_fieldsഅന്തിക്കാട്: മരണ മുഖത്തുനിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലും ദുരന്തത്തിന്റെ ഞെട്ടൽ വിട്ടുമാറാതെ തൃശൂർ സ്വദേശികളായ നാലുപേർ. കാരമുക്ക് വിളക്കുംകാല്‍ കോക്കാട്ട് രഘു, കാറളം കോലയില്‍ വീട്ടിൽ കിരണ്‍, അന്തിക്കാട് പാന്തോട് പൊറ്റേക്കാട് വൈശാഖ്, ഇരിങ്ങാലക്കുട വെള്ളാനിക്കര കുറ്റിക്കാട്ട് പറമ്പിൽ വിജിഷ് എന്നിവർ അപകടത്തിൽപ്പെട്ട കൊറമാണ്ഡല്‍ എക്സ്പ്രസിലെ യാത്രക്കാരായിരുന്നു. ബംഗാളിൽ നിർമാണത്തിലുള്ള ക്ഷേത്രത്തിൽ ഓട് വിരിക്കാൻ പോയി മടങ്ങവെയാണ് അപകടത്തിൽ പെട്ടത്.
കൊറമാണ്ഡല്‍ എക്സ്പ്രസില്‍ ചെന്നൈയിലെത്തി തൃശൂരിലേക്ക് വരാനായിരുന്നു തീരുമാനം. അപകടത്തിൽ കോച്ചിൽ ഒപ്പം യാത്ര ചെയ്തിരുന്ന അഞ്ചുപേർ മരിച്ചതായി ഇവർ പറയുന്നു. കോച്ചിന്റെ വാതിൽ ബലമായി വലിച്ച് തുറന്നാണ് സുഹൃത്തുകളെ പുറത്ത് കടത്തിയതെന്ന് കിരൺ പറഞ്ഞു. മറ്റൊരു കോച്ചിൽ കുടുങ്ങിയവരെയും ഇടിച്ച് തുറന്ന് രക്ഷിച്ചു.
ഇതിനിടയിൽ കൈയിൽ മുറിവേറ്റു. നാലുപേരും ഇറങ്ങി അടുത്ത വീട്ടിൽ കയറി. അതിന് പിന്നാലെയാണ് അപകടത്തിൽപെട്ട ട്രെയിനിലേക്ക് മറ്റൊരു ട്രെയിൻ ഇടിച്ചുകയറിയത്. ഒരു മണിക്കൂർ ആംബുലൻസിൽ യാത്ര ചെയ്താണ് ആശുപത്രിയിൽ എത്തിയത്.
അപകടത്തിൽ രഘുവിന്റെ ഒരു പല്ല് നഷ്ടപ്പെട്ടു. മൊബൈൽ നഷ്ടപ്പെട്ടില്ലെങ്കിലും പണമടങ്ങിയ ബാഗും കവറുകളും നഷ്ടപ്പെട്ടു. മന്ത്രി ആർ. ബിന്ദു അടക്കമുള്ളവർ മൊബൈലിലേക്ക് വിളിച്ചതായും അവർ പറഞ്ഞു. മലയാളി അസോസിയേഷൻ ഭാരവാഹി ഉദയകുമാർ എത്തി എല്ലാ സഹായവും നൽകുന്നുണ്ടെന്ന് ഇവർ പറയുന്നു. അടുത്തദിവസം നാട്ടിലേക്ക് വരാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇവർക്കൊപ്പം പണിക്ക് പോയ മറ്റ് അഞ്ചുപേർ കഴിഞ്ഞദിവസം നാട്ടിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.