ആരെന്നു പോലുമറിയാതെ അവർ മണ്ണിലേക്ക് മടങ്ങി; കുരുന്നു ശരീരഭാഗങ്ങളും തിരിച്ചറിയാത്തവരുടെ കൂട്ടത്തിൽ
text_fieldsപുത്തുമല (വയനാട്): അതിതീവ്ര മഴ മരണമായി പെയ്ത് ഉയിരെടുത്ത മണ്ണിൽ 27 പേർക്കുകൂടി നിത്യനിദ്ര. ജലം കൊണ്ട് മുറിവേറ്റവരുടെ അന്ത്യയാത്ര കുതിർന്ന മണ്ണിലാകാതിരിക്കാൻ പ്രായശ്ചിത്തമെന്നവണ്ണം മഴ രണ്ടു ദിനം മാറിനിന്നു. തലേന്ന് തയാറാക്കിവെച്ച കൂട്ടക്കുഴിമാടങ്ങളിൽ ആരെന്ന് തിരിച്ചറിയാത്ത 14 പുരുഷന്മാരുടെയും 13 സ്ത്രീകളുടെയും മൃതദേഹങ്ങളാണ്, 2019ൽ പുത്തുമലയിൽ ഉരുൾ പൊട്ടിയ ഭൂമിയിൽ തിങ്കളാഴ്ച സംസ്കരിച്ചത്.
പൗരസമിതിക്ക് ഹാരിസൺ മലയാളം ലിമിറ്റഡ് വിട്ടുനൽകിയ 64 സെന്റ് സ്ഥലത്താണ് കൂട്ടക്കുഴിമാടങ്ങൾ ഒരുക്കിയത്. ഉരുൾപൊട്ടൽ ദുരന്തത്തിന്റെ എട്ടാം ദിനമായ ചൊവ്വാഴ്ചയും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരും. തിങ്കളാഴ്ച ആറു മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 358 ആയി. ഔദ്യോഗിക സ്ഥിരീകരണം 226 ആണ്. വയനാട്ടില്‍നിന്ന് അഞ്ചും നിലമ്പൂരില്‍നിന്ന് ഒന്നും മൃതദേഹങ്ങളാണ് തിങ്കളാഴ്ച ലഭിച്ചത്.
മൃതശരീരങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധന തുടരുന്നുണ്ട്. ഇതുവരെ 83 രക്തസാമ്പിളുകള്‍ ശേഖരിച്ചു. ആറു സോണുകളിലായി നടന്ന തിരച്ചിലില്‍ വിവിധ സേനകളില്‍ നിന്നായി 1174 പേര്‍ പങ്കെടുത്തു. 89 മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നടന്ന തിരച്ചിലിൽ 112 ടീമുകളായി 913 വളന്റിയര്‍മാരും പ്രദേശവാസികളും സേനാംഗങ്ങളോടൊപ്പം ചേര്‍ന്നു.
പുഞ്ചിരിമട്ടം മേഖലയില്‍ 119 സേനാംഗങ്ങളെയാണ് വിന്യസിച്ചത്. മുണ്ടക്കൈ മേഖലയില്‍ 137ഉം. സ്കൂള്‍ റോഡിലും പരിസരത്തും കൂടുതല്‍ യന്ത്രങ്ങള്‍ പരിശോധനക്കെത്തിച്ചു. 431 സേനാംഗങ്ങളാണ് ഇവിടെ പരിശോധന നടത്തിയത്. കെ 9 ഡ്വാഗ് സ്ക്വാഡ്, കരസേനയുടെ ഡോഗ് സ്ക്വാഡ്, തമിഴ്നാട് ഫയര്‍സര്‍വിസിന്‍റെ ഡോഗ് സ്ക്വാഡ് എന്നിവയും പങ്കുചേര്‍ന്നു. 276 സേനാംഗങ്ങള്‍ ചൂരല്‍മല ടൗണിലും പരിസരത്തും തിരച്ചില്‍ നടത്തി. തമിഴ്നാട് ഡോഗ് സ്ക്വാഡും ഇവിടെയുണ്ടായിരുന്നു. 110 പേരടങ്ങിയ സംഘം വില്ലേജ് പരിസരത്ത് നടത്തിയ തിരച്ചിലിലാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വനംവകുപ്പ്, ഫയര്‍ ഫോഴ്സ് എന്നിവയുടെ 101 പേര്‍ അടങ്ങിയ സംഘം പുഴയുടെ അടിവാരം മേഖലയിലെ വനത്തില്‍ നടത്തിയ തിരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു.
മഴ മാറിനിന്ന തെളിഞ്ഞ അന്തരീക്ഷത്തിൽ തിങ്കളാഴ്ച തിരച്ചിലിന് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മാധ്യമപ്രവർത്തകരും രക്ഷാപ്രവർത്തകരുമടക്കം 1500 പേരെ മാത്രമേ ബെയ്‍ലി പാലം കടന്ന് മുണ്ടക്കൈയിലേക്ക് പോകാൻ അനുവദിച്ചുള്ളൂ. പോകുന്നവർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി. കഴിഞ്ഞ ദിവസം ഭക്ഷണവിതരണത്തിലുണ്ടായ പ്രശ്നം തിങ്കളാഴ്ച പരിഹരിച്ചിരുന്നു. രക്ഷാപ്രവർത്തകരടക്കമുള്ളവർക്കുള്ള ഭക്ഷണ വിതരണം കാര്യക്ഷമമായി നടന്നു.
ദുരന്തബാധിതരുടെ പുനരധിവാസത്തിന് സർക്കാർ സമഗ്ര പാക്കേജ് നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനുശേഷം പറഞ്ഞു. ക്യാമ്പുകളിൽ കഴിയുന്നവർക്ക് താൽക്കാലിക പുനരധിവാസത്തിന് ഉടൻ സംവിധാനം ഒരുക്കുമെന്ന് മന്ത്രി എം.ബി. രാജേഷും പറഞ്ഞു. ക്ഷീര വികസന മേഖലയില്‍ 68.13 ലക്ഷം രൂപയുടെ നഷ്ടമെന്നാണ് ക്ഷീര വികസന വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.