തൃശൂരിൽ അപകടങ്ങളിൽ രണ്ട് വിദ്യാർഥികളടക്കം മൂന്നു മരണം
text_fieldsപട്ടിക്കാട്/ചെറുതുരുത്തി/പുത്തൂർ: ജില്ലയിൽ വ്യത്യസ്ത അപകടങ്ങളിൽ രണ്ടു വിദ്യാർഥികളടക്കം മൂന്നുപേർ മരിച്ചു. ആറ്റൂരിൽ റെയിൽപാത മുറിച്ചുകടക്കവേ നാലാംക്ലാസ് വിദ്യാർഥി ട്രെയിനിടിച്ച് മരിച്ചു. വെട്ടുകാടിൽ പിറന്നാൾ ദിനത്തിൽ കേക്ക് വാങ്ങി വരവേ ബൈക്കിൽ പിക്അപ് വാൻ ഇടിച്ച് വിദ്യാർഥി മരിച്ചു. കുതിരാന്‍ തുരങ്കത്തിന് സമീപം പിക്അപ് വാനുകൾ കൂട്ടിയിച്ച് ഡ്രൈവര്‍ മരിച്ചു.
വെട്ടുകാട് ആശാദീപം റോഡിൽ കുന്നത്ത് വളപ്പിൽ സന്തോഷിന്റെ മകൻ അഭിനവ് (കിച്ചു -19) ആണ് പിറന്നാൾ ദിനത്തിൽ അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. കേക്ക് വാങ്ങി മടങ്ങുമ്പോൾ റോഡരികിൽ ബൈക്ക് നിർത്തി നിൽക്കുന്നതിനിടെ നിയന്ത്രണംവീട്ട പിക്അപ് വാൻ ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറൈൻ എൻജിനീയറിങ് പഠനം പൂർത്തിയാക്കി യു.കെയിലേക്ക് പോകാനിരിക്കുകയായിരുന്നു. സംസ്കാരം കഴിഞ്ഞു. മാതാവ്: സ്മിത. സഹോദരി: സ്മിഷ (എം.ബി.ബി.എസ് വിദ്യാർഥിനി).
ബുധനാഴ്ച പുലര്‍ച്ച കുതിരാന്‍ തുരങ്കത്തിന് സമീപം പിക്അപ് വാനുകൾ കൂട്ടിയിടിച്ചാണ് ഡ്രൈവര്‍ മരിച്ചത്. പാലക്കാട് പട്ടഞ്ചേരി കരിപ്പാലി വീട്ടില്‍ സിറാജുദ്ദീന്റെ മകന് ഷഫീഖ് (28) ആണ് മരിച്ചത്. പാലക്കാട് ഭാഗത്തേക്ക് കോഴി കയറ്റി പോകുകയായിരുന്ന പിക്അപ് വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. കുതിരാന്‍ തുരങ്കത്തിന് സമീപം വാഹനം നിർത്തി ഡ്രൈവര്‍ പുറത്തിറങ്ങിയപ്പോൾ മറ്റൊരു പിക്അപ് വാന്‍ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: മുഹമ്മൂദ. ഭാര്യ: സുല്‍ഫിയ. മകള്‍: ഐഷ മെഹ്സിന്.
ബുധനാഴ്ച രാവിലെ 8.30ന് മദ്റസയിൽനിന്ന് മടങ്ങുമ്പോഴാണ് വിദ്യാർഥി ട്രെയിനിടിച്ച് മരിച്ചത്. കൂമുള്ളംപറമ്പിൽ ഫൈസലിന്റെ മകൻ റിസ്വാനാണ് (ഒമ്പത്) മരിച്ചത്. റെയിൽ പാതയുടെ മറുവശത്തുള്ള വീട്ടിലേക്ക് പോകുമ്പോൾ ട്രെയിൻ ഇടിക്കുകയായിരുന്നു. പൊലീസ് എത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ആറ്റൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മുള്ളൂർക്കര ആറ്റൂർ നൂറുൽ ഉലൂം മദ്റസ രണ്ടാം ക്ലാസ് വിദ്യാർഥിയും മുള്ളൂർക്കര ഗവ. എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയുമാണ്. മാതാവ്: റസിയ. സഹോദരങ്ങൾ: ഫർഹാൻ മുഹമ്മദ്, ഫാത്തിമ ഫൈഹ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.