കഴുത്തിന് മുറിവേറ്റ് ചികിത്സയിലുള്ള മൂന്നരവയസ്സുകാരി ഗുരുതരാവസ്ഥയിൽ
text_fieldsകൊച്ചി: കഴുത്തിന് മുറിവേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നരവയസ്സുകാരി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. തുടര്‍പരിശോധനകൾ നടന്നുവരുകയാണ്. മുളവുകാട് ധരണിയില്‍ വീട്ടില്‍ രാമകൃഷ്ണന്‍റെ മകള്‍ ഇഷാനിയാണ് ചികിത്സയിലുള്ളത്.
വ്യാഴാഴ്ച രാവിലെ മുളവുകാട് വടക്കുംഭാഗത്ത് സെന്‍റ് ആൻറണീസ് പള്ളിക്ക് സമീപത്തെ വീട്ടിൽ ഇഷാനിയുടെ അമ്മ ധനികയെ സ്വയം കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇഷാനിയുടെയും കഴുത്തറുത്ത നിലയിലായിരുന്നു. ഇഷാനിയുടെ കഴുത്തറുത്തശേഷം ധനിക കഴുത്തറുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മുളവുകാട്ടെ വീട്ടിലെത്തിച്ച ധനികയുടെ മൃതദേഹം വൈകീട്ട് പച്ചാളം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
കുഞ്ഞിന് എ.സി പ്രശ്‌നമായതിനാലാണ് ധനികയും കുഞ്ഞും എ.സി ഇല്ലാത്ത മുറിയിലും രാമകൃഷ്ണന്‍ എ.സിയുള്ള മുറിയിലും ഉറങ്ങാന്‍ കിടന്നത്. രാവിലെ ഉറക്കമുണര്‍ന്ന രാമകൃഷ്ണന്‍ ഭാര്യയെ വിളിക്കാനെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചനിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ഉടന്‍ സുഹൃത്തിനെ വിളിച്ചുവരുത്തി കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുളവുകാട് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ധനികയുടെ മരണം സ്ഥിരീകരിച്ചിരുന്നു. കൃത്യത്തിനുപയോഗിച്ച രക്തം പുരണ്ട കത്തി മുറിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.