പൂരം കലക്കല്‍: ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേകസംഘം
text_fieldsതിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേകസംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ഡി.ഐ.ജി തോംസണ്‍ ജോസ്, കൊല്ലം റൂറല്‍ എസ്.പി സാബു മാത്യു, കൊച്ചി എ.സി.പി പി.രാജ്കുമാര്, വിജിലന്‍സ് ഡി.വൈ.എസ്.പി ബിജു വി.നായര്‍, ഇന്‍സ്പെക്ടര്‍മാരായ ചിത്തരഞ്ജന്, ആര്. ജയകുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
എ.ഡി.ജി.പി എം.ആര് അജിത് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിലെ ചില വ്യക്തികളെ സംശയിക്കുന്ന ചില സൂചനകള്‍ മാത്രമാണുള്ളത്. അന്വേഷണത്തില്‍ കണ്ടെത്തിയ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ അന്വേഷിക്കാനാണു പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
പൂരം കലക്കലിൽ ഈ മാസം മൂന്നിനാണ് മന്ത്രിസഭ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. പൂരം അട്ടിമറിയിൽ ക്രൈംബ്രാഞ്ച് അന്വേഷണവും എ.ഡി.ജി.പിയുടെ വീഴ്ച ഡി.ജി.പിയും മറ്റു വകുപ്പുകളുടെ വീഴ്ച ഇന്റലിജൻസ് മേധാവിയുമാണ് അന്വേഷിക്കാൻ തീരുമാനിച്ചത്. ആഭ്യന്തര സെക്രട്ടറിയുടെ ശിപാർശ പ്രകാരമാണ് പൂരം കലക്കലിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കേസെടുത്ത് ക്രൈംബ്രാഞ്ച് മേധാവിയുടെ കീഴിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണമാണ് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.