നഗരം കീഴടക്കാനൊരുങ്ങി പുലികൾ; ആവേശത്തില്‍ ആറാടിക്കാന്‍ ഏഴ് സംഘങ്ങൾ
text_fieldsതൃശൂര്‍: പൂരനഗരിയെ ആവേശത്തില്‍ ആറാടിക്കാന്‍ 'പുലി'കള്‍ ഒരുങ്ങി. കുടവയറിൽ പുലിയെ ആവാഹിച്ച് ഏഴ് സംഘങ്ങളാണ് പുലിക്കളിയില്‍ അണിനിരക്കുക. വൈകീട്ട് അഞ്ചിന് സ്വരാജ് റൗണ്ടിൽ പുലികളിറങ്ങും.
പാട്ടുരായ്ക്കല്‍ ദേശം സംഘമാണ് നായ്ക്കനാല്‍ ജങ്ഷനില്‍ നടക്കുന്ന ഫ്ലാഗ് ഓഫില്‍ പങ്കെടുക്കുക. ബിനി ജങ്ഷന് വഴി യുവജനസംഘം വിയ്യൂര്‍, വിയ്യൂര്‍ ദേശം പുലികളി സംഘം എന്നി രണ്ട് സംഘങ്ങളും നടുവിലാല്‍ ജങ്ഷനിലൂടെ സീതാറാം മില്‍ ദേശം പുലികളി സംഘാടക സമിതി, ശങ്കരംകുളങ്ങര ദേശം പുലികളി ആഘോഷകമ്മിറ്റി, ചക്കാമുക്ക് ദേശം പുലികളി, കാനാട്ടുകര ദേശം പുലികളി എന്നീ നാല് സംഘങ്ങളും സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും.
എട്ട് അടി ഉയരമുള്ള ട്രോഫിയാണ് ഈ വര്‍ഷത്തെയും ആകര്‍ഷണം. ഒന്നാം സ്ഥാനത്ത് എത്തുന്ന പുലികളി സംഘത്തിനാണ് ഇത് ലഭിക്കുക. ഒരു പുലികളി സംഘത്തില്‍ 35മുതല്‍ 51 വരെ പുലികളും ഒരു നിശ്ചല ദൃശ്യവും ഒരു പുലിവണ്ടിയും ഉണ്ടായിരിക്കും. പുലികളി സംഘങ്ങളുടെ നിശ്ചലദൃശ്യ വാഹനങ്ങള്‍ കടന്നുവരുന്ന പ്രധാന വഴികളിലെയും സ്വരാജ് റൗണ്ടിലെയും മരച്ചില്ലകളും തടസങ്ങളും പൂര്‍ണമായി നീക്കുകയും റൗണ്ടില്‍ വെളിച്ചം കുറവുള്ള സ്ഥലങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്നും മേയര്‍ മേയര്‍ എം.കെ. വര്‍ഗീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.