ന്യൂനപക്ഷം സംഘടിതരായി ഭൂരിപക്ഷത്തെ നിയന്ത്രിക്കുകയാണെന്ന് തുഷാർ വെള്ളാപ്പള്ളി; ‘മുനമ്പം പ്രശ്നം സംസ്ഥാനത്ത് ഏത് സ്ഥലത്തും ഉണ്ടാകാം’
text_fieldsമലപ്പുറം: മുനമ്പം പ്രശ്നം സംസ്ഥാനത്ത് ഏത് സ്ഥലത്തും ഉണ്ടാകാമെന്ന് ബി.ജെ.ഡി.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. വളരെ നിസ്സാരമായി വഖഫ് ബോർഡ് അംഗം രാവിലെ എഴുന്നേറ്റ്, നിങ്ങൾ വാടക കൊടുത്ത് കൊണ്ടിരിക്കുന്ന കടയിൽ, അല്ലെങ്കിൽ വീട്ടിൽ നിന്നുകൊണ്ട് പറയാവുന്നതെയുള്ളൂ ഇത് വഖഫ് ഭൂമിയെന്ന്. കാര്യങ്ങൾ ഇങ്ങനെയാണ് പോകുന്നത്. കുറ്റം പറഞ്ഞിട്ട് കാര്യമില്ല, നമ്മൾ അസംഘടിതരായി നിൽക്കുകയാണ്. ന്യൂനപക്ഷം സംഘടിതരാണ്. ന്യൂനപക്ഷം സംഘടിതരായി നിന്ന് ഭൂരിപക്ഷത്തെ നിയന്ത്രിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്ന് തുഷാർ വെള്ളാപ്പള്ളി. ചുങ്കത്തറയിൽ നടന്ന എസ്.എൻ.ഡി.പി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ചടങ്ങിൽ തന്നെയാണ് മലപ്പുറം ജില്ലയെ കുറിച്ച് വിവാദ പ്രസ്താവനയുമായി എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയത്. മറ്റ് ആളുകൾക്കിടയിൽ എല്ലാ തിക്കും തിരക്കും അനുഭവിച്ചും ഭയന്നും ജീവിക്കുന്ന ആളുകളാണിവിടെയുള്ളതെന്നും സ്വതന്ത്രമായി വായുപോലും ഇവിടെ നിങ്ങൾക്ക് ലഭിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് വെള്ളാപ്പള്ളി. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്കം ജനവിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോയെന്നാണ് വെള്ളാപ്പള്ളിയുടെ ചോദ്യം.
മഞ്ചേരി ഉള്ളത് കൊണ്ടും അദ്ദേഹത്തിന് ചില സ്ഥാപനങ്ങൾ ഉള്ളതുകൊണ്ടും നിങ്ങൾ കുറച്ച് പേർക്ക് വിദ്യാഭ്യാസം ലഭിച്ചു. വെറും വോട്ടുകുത്തി യന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനിൽക്കുന്നുണ്ട്. ഒന്നിച്ച് നിൽക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലർ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് ഇടമുള്ളത്. സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്ത് ഈഴവർക്കില്ല. കണ്ണേ കരളെയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയിൽ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണ്. ആർ. ശങ്കർ മുഖ്യമന്ത്രിയായ കാലത്ത് ലഭിച്ചതൊഴിച്ചാൽ പിന്നീട് ഒന്നും കിട്ടിയില്ല. മലപ്പുറത്ത് മുസ്‍ലീം ലീഗ് ഉൾപ്പെടെ വിളിച്ച് ചേർത്ത സമിതിയിൽ ഈഴവർ ഉണ്ടെങ്കിൽ ഒന്നും ലഭിച്ചില്ല. എല്ലാം ചിലർ തട്ടിയെടുക്കുകയാണെന്നാണ് വെള്ളാപ്പള്ളിയുടെ ആക്ഷേപം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.