കണ്ണൂരിനെ വിറപ്പിച്ചത് വളർത്തു പുലിയോ? വനംവകുപ്പ് അന്വേഷണം ആരംഭിച്ചു
text_fieldsകണ്ണൂർ: രണ്ടുമാസം മുമ്പ് കണ്ണൂർസിറ്റിയിൽനിന്ന് പിടികൂടിയ പുലി വളർത്തുപുലിയാണോ എന്നതുസംബന്ധിച്ച് ജില്ല വനംവകുപ്പ് മേധാവി സുനിൽ പാമിഡിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. നാട്ടുകാരെ വിറപ്പിച്ച പുലിയെ സാഹസികമായി പിടികൂടിയെങ്കിലും നെയ്യാറ്റിൻകര മൃഗസംരക്ഷണ കേന്ദ്രത്തിൽ എത്തിച്ച പുലി ഒാമനമൃഗത്തിനു സമാനമായ രീതിയിൽ പെരുമാറിയതോടെയാണ് സംശയം ജനിച്ചത്. ജീവനുള്ള ആടിനെയും മുയലിനെയും പുലിക്ക് ഭക്ഷിക്കാൻ നൽകിയെങ്കിലും ഒരു മുയലിനെ കൊന്ന പുലി അതിനെ തിന്നാൻ കൂട്ടാക്കിയില്ല. മാത്രമല്ല, ആടുമായി മുട്ടിയുരുമ്മി സൗഹൃദത്തിലാവുകയുംചെയ്തു.
പുലിയുടെ അസാധാരണമായ പെരുമാറ്റത്തെ തുടർന്ന് വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. കെ. ജയകുമാർ പുലിയെ നിരീക്ഷിച്ചിരുന്നു. ഇദ്ദേഹത്തിെൻറ പഠനറിപ്പോർട്ടിൽ പുലിയെ ആരോ വളർത്തിയതാകാമെന്ന് പറയുന്നുണ്ട്. പുലിയുടെ രോമത്തിെൻറ നിറം മറ്റ് പുലികളിൽനിന്ന് അൽപം വ്യത്യാസമുള്ളതാണ്. ഇത് ഷാമ്പൂപോലുള്ള എന്തെങ്കിലും പദാർഥം ഉപയോഗിച്ച് കുളിപ്പിച്ചതിനെ തുടർന്നുള്ളതാകാമെന്നാണ് ഇദ്ദേഹത്തിെൻറ നിഗമനം. കെ. ജയകുമാറിെൻറ റിപ്പോർട്ട് പ്രകാരമുള്ള അന്വേഷണമാണ് സുനിൽ പാമിഡിയുടെ നേതൃത്വത്തിൽ ആരംഭിച്ചത്.
പുലിയെ വളർത്തിയതാണെന്ന് സംശയിക്കുകയാണെങ്കിൽ ഏത് തരത്തിലുള്ള ആളുകളാണ് അത് വളത്തിയതെന്നത് വനപാലകരെ കുഴപ്പിക്കുന്നുണ്ട്. ഗൾഫ് ഉൾപ്പെടെയുള്ള വിദേശസ്ഥലങ്ങളിൽ പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ വളർത്തു മൃഗങ്ങളാക്കുന്നത് ആഢ്യത്വത്തിെൻറ ലക്ഷണമായി കരുതുന്നുണ്ട്. കണ്ണൂരിൽ ഇത്തരത്തിൽ ഭ്രാന്തൻഹോബികളുള്ളവരുണ്ടോ എന്നത് കണ്ടുപിടിക്കുന്നത് പ്രയാസകരമാെണന്നാണ് വനപാലകർ പറയുന്നത്.
കഴിഞ്ഞ മാർച്ച് അഞ്ചിന് ഉച്ചക്കുശേഷമാണ് കണ്ണൂർ തായത്തെരു റെയിൽവേ മേൽപ്പാലത്തിനു സമീപം പുലിയെ കണ്ടത്. പുലിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. ജനനിബിഡമായ കണ്ണൂർ നഗരത്തിൽ പുലി എത്തിയതെങ്ങനെയെന്ന് അന്നുതന്നെ സംശയമുണർന്നിരുന്നു. പുലി എത്തിയത് ഏതുവഴിക്കാണെന്നത് വിശദീകരിക്കാൻ വനംവകുപ്പിനും ഇതുവരെ സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.