കണ്ടു മടുത്തു, മരണകാഴ്ചകൾ
text_fieldsമുണ്ടക്കൈ ഉരുപൊട്ടലിനെ തുടർന്ന് നിലമ്പൂരിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഊഴവും കാത്ത് മേപ്പാടി എം.എസ്.എ ഹാളിനുമുന്നിൽ നിൽക്കുന്നവർ
മേപ്പാടി (വയനാട്): ദുരന്തമുഖത്തെ കാഴ്ച ഭയാനകമെങ്കിൽ, കണ്ടെടുത്ത മൃതദേഹങ്ങൾ തിരിച്ചറിയാൻ കുടുംബങ്ങൾക്കുമുന്നിൽ പ്രദർശിപ്പിക്കുന്ന കാഴ്ച ഹൃദയം പൊട്ടിക്കുന്നത്. ഉറ്റവരെയും ഉടയവരെയും നഷ്ടമായവർ തോരാതെ പെയ്യുന്ന മഴയിലും മനസ്സ് മരവിച്ചാണ് മൃതദേഹങ്ങൾ തിരിച്ചറിയാൻ കാത്തുനിൽക്കുന്നത്. കാണാതായ മാതാവിന്റെയും പിതാവിന്റെയും ഭാര്യയുടെയും ഭർത്താവിന്റെയും മക്കളുടെയുമെല്ലാം ജീവനറ്റ ശരീരമെങ്കിലും അവസാനമായി കാണുക, അതേറ്റുവാങ്ങി സംസ്കരിക്കുക. അതിനപ്പുറം മറ്റൊന്നും മരണകാഴ്ചകൾ കണ്ടുമരവിച്ച അവരുടെ മനസ്സിലില്ല. മേപ്പാടി എം.എസ്.എ ഹാളിനു മുന്നിലാണ് മനസ്സ് തകർക്കുന്ന അനുഭവങ്ങൾ.
മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ മലവെള്ളപ്പാച്ചിലിൽ പെട്ട് കിലോമീറ്ററുകൾപ്പുറം നിലമ്പൂരിൽ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളിൽ 13 എണ്ണമാണ് വ്യാഴാഴ്ച ഉച്ചയോടെ മേപ്പാടി എം.എസ്.എ ഹാളിലെത്തിച്ചത്. ഒഴുകിപ്പോയ മൃതദേഹങ്ങളിൽ അമ്പതിലേറെയാണ് ഇതിനോടകം ചാലിയാറിലെത്തിയത്. ഇതിൽ തിരിച്ചറിയാനാവുന്നതും മുഖം വികൃതമാകാത്തവയുമാണ് മേപ്പാടിയിലെത്തിച്ചത്. ഒറ്റപ്പെട്ടവയാണ് ഇവിടെ നിന്ന് ആളുകൾ തിരിച്ചറിയുന്നത്. തിരിച്ചറിയാത്തവ ഫ്രീസറുകളിൽ സൂക്ഷിച്ച് ആളുകളെത്തുമ്പോൾ വീണ്ടും വീണ്ടും കാണിച്ചുകൊടുക്കുന്നുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.