തർക്കം; സംഘർഷം: ടി.എൻ. ജോയിയുടെ മൃതദേഹം വീട്ടു വളപ്പിൽ സംസ്കരിച്ചു
text_fieldsകൊടുങ്ങല്ലൂർ: എവിടെ സംസ്കരിക്കുമെന്ന തർക്കത്തിനും സംഘർഷത്തിനും ഒടുവിൽ ടി.എൻ. ജോയിയുടെ (നജ്മൽ ബാബു) മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. കൊടുങ്ങല്ലൂർ ശൃംഗപുരം വെസ്റ്റിൽ തറവാട്ട് വീട്ടുവളപ്പിൽ കർമങ്ങളൊന്നുമില്ലാതെ പൊലീസ് കാവലിൽ വൈകീട്ട് 5.30 ഒാടെയായിരുന്നു സംസ്കാരം. വീട്ടുകാരുടെ താൽപര്യ പ്രകാരമായിരുന്നു സംസ്കാരം. സഹോദരങ്ങളുടെ മക്കൾ ചിതക്ക് തീ കൊളുത്തി. മൃതദേഹത്തിൽ സി.പി.എം, സി.പി.െഎ പതാകകൾ പുതപ്പിച്ചു. സാമൂഹ്യ സാംസ്കാരിക, സാഹിത്യ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പെടെ വലിയൊരു ജനാവലിയും സൗഹൃദവൃന്ദവും അന്ത്യോപചാരമർപ്പിച്ചു. മൃതദേഹം സംസ്കരിക്കുന്നതിനെചൊല്ലിയുണ്ടായ തർക്കമാണ് ഒടുവിൽ സംഘർഷത്തിലേക്ക് നീങ്ങിയത്.
സംഘ്പരിവാർ വിരുദ്ധ നിലപാടുകളുടെ ഭാഗമായി നജ്മൽ ബാബു എന്ന പേര് സ്വീകരിച്ച ജോയ് മരിക്കുേമ്പാൾ കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിൽ ഖബറടക്കണമെന്ന അന്ത്യാഭിലാഷം മുന്നോട്ടുവെച്ചിരുന്നു. ചേരമാൻ മഹല്ലിന് കത്തും നൽകി. ഇൗ വിവരം മരണശേഷം ടി.എൻ. ജോയിയുടെ കുടുംബാംഗങ്ങളെ അറിയിച്ച മഹല്ല് കമ്മിറ്റി തീരുമാനം അവർക്ക് വിട്ടു. നിങ്ങൾ മൃതദേഹം തന്നാൽ ഞങ്ങൾ ഖബറടക്കും എന്ന സൗഹാർദപരമായ നിലപാടാണ് മഹല്ല് കമ്മിറ്റി സ്വീകരിച്ചത്. അതേസമയം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കണമെന്ന് വീട്ടുകാർ ആഗ്രഹം പ്രകടിപ്പിച്ചു. വിഷയത്തിെൻറ നിയമപരമായ വശം ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾ കുടുംബേത്താടൊപ്പം നിന്നു. ഇത് ജോയിയുടെ അനുയായികൾ എതിർത്തു. മൃതദേഹം അന്ത്യാഭിലാഷവും രാഷ്ട്രീയനിലപാടും അനുസരിച്ച് ചേരമാനിൽ ഖബറടക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
മൃതദേഹം ആദ്യം പൊതുദർശനത്തിന് വെച്ചത് വർഷങ്ങളായി അദ്ദേഹം കഴിഞ്ഞ കൊടുങ്ങല്ലൂർ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിലാണ്. ഇവിടെ വെച്ച് രൂക്ഷമായ തർക്കം നടന്നു. അനുയായികൾ ഇരിങ്ങാലക്കുട ആർ.ഡി.ഒക്ക് പരാതി നൽകി. മൃതദേഹം ഒരു ദിവസം കാത്ത്വെക്കാൻ കലക്ടറും ആർ.ഡി.ഒയും നിർദേശിച്ചതായി പരാതി നൽകിയവർ പറഞ്ഞു. ഇതിന് പിറകെ ജോയിയുടെ മുതിർന്ന സേഹാദരൻ മൃതദേഹം വിട്ട് കിട്ടണമെന്ന് കൊടുങ്ങല്ലൂർ സി.െഎക്ക് പരാതി നൽകി. അത് അംഗീകരിച്ച് സി.െഎ മൃതദേഹം രണ്ടാമത് പൊതുദർശനത്തിന് വെച്ച കൊടുങ്ങല്ലൂർ പൊലീസ് മൈതാനിയിൽ പൊലീസിനെ ഏർപ്പെടുത്തി. തുടർന്ന് വൈകുന്നേരം പൊതുദർശനം കഴിഞ്ഞ് മൃതദേഹം ആംബുലൻസിലേക്ക് കയറ്റാൻ പോകവെ അനുയായികൾ മുദ്രാവാക്യം വിളിച്ച് ആംബുലൻസ് തടഞ്ഞു. പൊലീസ് നേരിട്ടതോടെ സംഘർഷം ഉടലെടുത്തു. പ്രതിഷേധക്കാരെ പൊലീസ് ബലപ്രയോഗത്തിലൂടെ ഒതുക്കിയ ശേഷമാണ് ആംബുലൻസിന് പോകാനായത്. പിന്നെയും മുദ്രാവാക്യം വിളികളുമായി നിലകൊണ്ട അനുയായികൾ ഒരിക്കൽ കൂടി ആർ.ഡി.ഒയുമായി ബന്ധപ്പെട്ട് അപേക്ഷിച്ചുവെങ്കിലും ഫലമുണ്ടായില്ല. സംഘർഷം ഉടലെടുത്തതോടെ പൊലീസ് മൈതാനിയിൽ നടന്ന പ്രമുഖർ പെങ്കടുത്ത അനുശോചന യോഗം പൂർത്തിയാക്കാനായില്ല.
ജനാസ നമസ്കാരം നടത്തി
മേത്തല: ടി.എൻ. ജോയ് എന്ന നജ്മൽ ബാബുവിനു വേണ്ടി ചേരമാൻ ജുമാ മസ്ജിദിൽ ജനാസ നമസ്കാരം നടത്തി. ഇമാം സൈഫുദ്ദീൻ അൽ ഖാസിമി നേതൃത്വം നൽകി. മഗ്രിബ് നമസ്കാരത്തിന് ശേഷം നടന്ന നമസ്കാരത്തിൽ നൂറിൽപരം വിശ്വാസികൾ പങ്കെടുത്തു. ചേരമാൻ ജുമ മസ്ജിദ് കമ്മിറ്റി നേതൃത്വത്തിൽ അനുശോചന യോഗവും നടത്തി. മഹല്ല് പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദ് സഈദ്, സെക്രട്ടറി എസ്.എ. അബ്ദുൽകയ്യൂം, ഇമാം സൈഫുദ്ദീൻ അൽ ഖാസിമി, അഡ്മിനിസ്ട്രേറ്റർ ഇ.ബി. ഫൈസൽ, ബി.എസ്. ബാബുരാജ് (തേജസ് സബ് എഡിറ്റർ), പി. അംബിക (മറുവാക്ക് എഡിറ്റർ), പ്രഫ. ജി. ഉഷാകുമാരി, വി.ആർ. അനൂപ് (കോൺഗ്രസ്), ടി. മുഹമ്മദ് വേളം (ജമാഅത്തെ ഇസ്ലാമി ശൂറ അംഗം), ഉമ്മർ ആലത്തൂർ (സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി), അനസ് നദ്വി, ഫസൽ കാതിക്കോട് എന്നിവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.