തന്ത്രങ്ങളൊരുക്കാൻ ഇന്ന് എൽ.ഡി.എഫ് യോഗം
text_fieldsതിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താനും പ്രചാരണായുധങ്ങൾക്ക് അന്തിമരൂപം നൽകാനും ഇന്ന് ഇടതുമുന്നണി യോഗം. സ്ഥാനാർഥി നിർണയം പൂർത്തിയാക്കി സ്ഥാനാർഥികൾ കളത്തിലിറങ്ങിയ സാഹചര്യത്തിൽ പ്രചാരണ രംഗത്ത് മുന്നണി സംവിധാനത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തലാണ് ലക്ഷ്യം.
സ്ഥാനാർഥി നിർണയത്തിൽ നാടകീയ നീക്കങ്ങളുണ്ടായതിനെ തുടർന്ന് മറ്റു മണ്ഡലങ്ങളെക്കാൾ ശ്രദ്ധ മുഴുവൻ പാലക്കാടാണ്. റോഡ്ഷോയടക്കം ഗംഭീരമായി സ്ഥാനാർഥിയെ അവതരിപ്പിക്കാൻ കഴിഞ്ഞെന്ന ആത്മവിശ്വാസത്തിണ് സി.പി.എം. അതേസമയം, വരും ദിവസങ്ങളിൽ പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തുന്നുണ്ട്. സ്വഭാവികമായും അതിന്റെ പ്രതിഫലങ്ങൾ മറ്റു മണ്ഡലങ്ങളിലുമുണ്ടാകും. ഇതു പ്രതിരോധിക്കുന്നതിനുള്ള തന്ത്രങ്ങളും ഒപ്പം പ്രചാരണങ്ങൾക്കുള്ള അജണ്ട നിശ്ചയിക്കലുമാകും മുന്നണി യോഗത്തിലെ പ്രധാന അജണ്ട.
പ്രതിപക്ഷത്തിനെതിരെ ബി.ജെ.പി-കോൺഗ്രസ് ഡീൽ ആരോപണമുയർത്തി മുന്നോട്ട് പോകാനാണ് തീരുമാനം. ആർ.എസ്.എസ്-എ.ഡി.ജി.പി കൂടിക്കാഴ്ചയും പൂരം കലക്കലുമടക്കം യു.ഡി.എഫ് പ്രചാരണായുധമാക്കുമെന്നതിനാൽ വിശേഷിച്ചും. യു.ഡി.എഫ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന പ്രതിപക്ഷ നേതാവിനെ കടന്നാക്രമിച്ചാകും പ്രചാരണമെന്നതിനുള്ള സൂചനകൾ ഇതിനോടകംതന്നെ വെളിവായിത്തുടങ്ങിയിട്ടുണ്ട്.
ആർ.എസ്.എസ്-എ.ഡി.ജി.പി കൂടിക്കാഴ്ച സംബന്ധിച്ച് സി.പി.ഐ കഴിഞ്ഞ മുന്നണി യോഗത്തിൽ ശക്തമായ വിയോജിപ്പുയർത്തിയിരുന്നു. എ.ഡി.ജി.പിയെ സ്ഥാനത്തുനിന്ന് നീക്കിയതോടെ തങ്ങളുടെ നിലപാട് മുന്നണിയിൽ അംഗീകരിക്കപ്പെട്ടു എന്ന ആശ്വാസത്തിലാണ് സി.പി.ഐ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.