ആചാരം തെറ്റിച്ചില്ല; രാജാവിന് ഉത്രാടക്കിഴിയുമായി മന്ത്രിയെത്തി
text_fieldsകോട്ടയം: ആചാരത്തനിമയിൽ ഉത്രാടക്കിഴി കൈമാറ്റച്ചടങ്ങ് കൊച്ചി രാജവംശത്തിലെ പിന്മുറക്കാരി കോട്ടയം വയസ്കരക്കുന്ന് രാജ്ഭവന്‍ കോവിലകത്തില്‍ സൗമ്യവതി തമ്പുരാട്ടിക്ക് മന്ത്രി വി.എൻ. വാസവൻ ഉത്രാടക്കിഴി സമർപ്പിച്ചു.
മഞ്ഞപ്പട്ടില്‍ പത്തുരൂപയുടെ നൂറും ഒരുരൂപയുടെ നാണയവുമടക്കം 1001 രൂപയാണ് കൈമാറിയത്. ഓണക്കോടിയും മന്ത്രി സമ്മാനിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കോട്ടയം തഹസിൽദാർ എസ്.എൽ. അനിൽകുമാർ എന്നിവരും പങ്കെടുത്തു. കൊച്ചി രാജവംശത്തില്‍പെട്ട ഇളങ്കുന്നപ്പുഴ നടക്കല്‍ കോവിലകത്തെ അംഗമാണ് സൗമ്യവതി. 64ാം തവണയാണ് ഇവർ ഉത്രാടക്കിഴി ഏറ്റുവാങ്ങുന്നത്.
14 രൂപയും ചില്ലറയുമായിരുന്ന ആദ്യകാലത്ത് തുക. പിന്നീട് 1001 രൂപയാക്കുകയായിരുന്നു. പണം തൃശൂര്‍ കലക്ടറുടെ പ്രത്യേക പ്രതിനിധി കോട്ടയം തഹസില്‍ദാര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. കൊച്ചി രാജാവ് രാജവംശത്തിലെ സ്ത്രീകള്‍ക്ക് രാജവാഴ്ചക്കാലത്ത് ഓണത്തിന് പുതുവസ്ത്രം വാങ്ങാന്‍ നല്‍കിവന്നിരുന്നതാണ് ഉത്രാടക്കിഴി. രാജഭരണം അവസാനിച്ചതോടെ കിഴി വിതരണച്ചുമതല സര്‍ക്കാറിനായി. തുക കൈമാറാനുള്ള ചുമതല തൃശൂർ ജില്ല ഭരണകൂടത്തിന് നൽകി സർക്കാർ ഉത്തരവിറക്കി. ഇതനുസരിച്ചാണ് തുക തൃശൂർ ട്രഷറി മുഖേന നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.