മുട്ടിൽ മരംമുറി: പ്രതികൾക്കെതിരെ കാപ്പ ചുമത്താൻ ശിപാർശ നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിലെ പ്രതികൾക്കെതിരെ കാപ്പ ചുമത്താൻ ശിപാർശ നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവർക്കെതിരെ വയനാട് ജില്ലയിലെ കൽപ്പറ്റ മേപ്പാടി, മീനങ്ങാടി പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്നും മാത്യു കുടഴൽനാടന്റെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി.
മരംമുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസും മേപ്പാടി പോലീസ് സ്റ്റേഷനിൽ ഒരു കേസും അന്വേഷണാവസ്ഥയിലാണ്. മീനങ്ങാടിയിലെ ഒരു കേസിൽ മൂന്നു പേരും പ്രതികളാണ്. മറ്റ് രണ്ട് കേസുകൾ റോജി അഗസ്റ്റിന്റെ പേരിലാണ്. മേപ്പാടിയിലെ കേസിൽ മൂന്നുപേരുമുണ്ട്.
ഇതിന് പുറമേ ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരുടെ പേരിൽ മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തതിൽ ചില കേസുകളിൽ കുറ്റപത്രവും സമർപ്പിച്ചു. അതിൽ ആന്റോ അഗസ്റ്റിനെതിരെ മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എട്ടു കേസുകളും കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ഒരു കേസും ഇതിൽ ഉൾപ്പെടും.
ജോസ് കുട്ടി അഗസ്റ്റിനെതിരെ മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ നാല് കേസുകളും കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ഒരു കേസും രജിസ്റ്റർ ചെയ്തു. റോജി അഗസ്റ്റിനെതിരെ മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസുകളും രജിസ്റ്റർ ചെയ്തുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.