കാർഷികേതരഭൂമിയുടെ കാര്യത്തിൽ 1975ലെ നിയമം ബാധകമാണെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നില്ലെന്ന് ആക്ഷേപം
text_fieldsകെ.കെ രമ എം.എൽ.എ അട്ടപ്പാടി ആദിവാസികളുടെ പരാതി സ്പീക്കർക്ക് കൈമാറുമ്പോൾ
കോഴിക്കോട്: അട്ടപ്പാടിയിലെ ആദിവാസി ഭൂമി അന്യാധീനപ്പെട്ട കേസുകളിൽ കാർഷികേതരഭൂമിയുടെ 1975ലെ നിയമം ബാധകമാണെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നില്ലെന്ന് ആക്ഷേപം. റവന്യൂ ഉദ്യോഗസ്ഥർ സാധാരണയായി അന്യാധീനപ്പെട്ട ഭൂമി അഞ്ച് ഏക്കറിൽ കുറവാണെങ്കിൽ അത് കൈയേറ്റക്കാർക്ക് നൽകണമെന്ന് റിപ്പോർട്ട് നൽകുകയാണെന്ന് ആദിവാസി മഹാസഭ നേതാവ് ടി.ആർ ചന്ദ്രൻ മാധ്യമം ഓൺലൈനോട് പറഞ്ഞു. അഞ്ച് ഏക്കർ കുറവാണെങ്കിൽ അന്യാധീനപ്പെട്ട ഭൂമിക്കുമേൽ അവകാശം ഉന്നയിക്കാൻ കഴിയില്ലെന്നാണ് ആദിവാസികളുടെയും വിശ്വസം.
ഇക്കാര്യത്തിൽ റവന്യൂ ഉദ്യോഗസ്ഥർ 1999ലെ നിയമവും 2009ലെ സുപ്രിംകോടതി വിധിയും ശരിയായി മനസിലാക്കിയിട്ടില്ല. ഇക്കാര്യം മുൻ ചീഫ് സെക്രട്ടറി വി.വേണു പങ്കെടുത്ത യോഗത്തിലും വിഷയമായി. അന്യാധീപ്പെട്ട ആദിവാസി ഭൂമി തരിച്ചു പിടിച്ചു നൽകുന്നതിനാണ് നിയമസഭ 1975ൽ നിയമം പാസിക്കിയാത്. ഇത് പ്രകാരം 1960 ജനുവരി ഒന്ന് മുതൽ അന്യാധീനപ്പെട്ട മുഴുൻ ആദിവാസി ഭൂമിയും തിരിച്ചു പിടിക്കണമെന്നായിരുന്നു വ്യവസ്ഥ.
പിന്നീട് 1975 ലെ നിയമം റദ്ദ് ചെയ്‌ത് 1986 ജനുവരി 24 മുതൽ പ്രാബല്യം നൽകിയാണ് 1999 ലെ നിയമം നിലവിൽ വന്നത്. 1999 ലെ നിയമത്തിലെ വകുപ്പ് അഞ്ച് (ഒന്ന്) പ്രകാരം പട്ടിക വർഗത്തിലെ ഒരംഗം തന്റെ കൈവശത്തിലുള്ള ഭൂമി 1960 ജനുവരി ഒന്നിനും 1996 ജനുവരി 24 നും ഇടക്ക് പട്ടിക വർഗത്തിൽ അംഗമല്ലാത്ത ഏതെങ്കിലും ആൾക്ക് കൈമാറ്റം ചെയ്യുന്നത് സാധുവാണ്. അതാകട്ടെ, നിയമത്തിലെ വകുപ്പ് അഞ്ച് (രണ്ട്) പ്രകാരം കാർഷിക ആവശ്യത്തിനായി ഉപയോഗിക്കുന്ന ഭൂമി അഞ്ച് ഏക്കർ(രണ്ട് ഹെക്‌ടർ) വരെ വാങ്ങിയ ആളിന് കൈവശം വെക്കുവാൻ അവകാശമുണ്ടായിരിക്കും എന്നാണ് വ്യവസ്ഥ ചെയ്തത്.
1999 ലെ കെ.എസ്.ടി നിയമത്തിൽ പറയുന്നത് ഭൂമിയെന്നാൽ കൃഷി ഭൂമിയെന്നാണ്. ഇത് സംബന്ധിച്ച് സുപ്രീം കോടതിയുടെ 2009 ജൂലൈ 21ലെ ഉത്തരവിൽ വ്യക്തമായ വിശദീകരണം നൽകിയിരുന്നു. കാർഷികേതര ഭൂമിയുടെ കാര്യത്തിൽ 1975 ലെ നിയമം ബാധകമാവും എന്നതാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ചുരുക്കത്തിൽ കൃഷിയില്ലാത്ത ഭൂമിയിൽ 1999 ലെ നിയമം പാലിക്കേണ്ടതില്ല.
1999 ലെ നിയമത്തിലെ വകുപ്പ് 22 പ്രകാരം 1975 ലെ നിയമം റദ്ദ് ചെയ്തതിനാലും 1999 ലെ നിയമത്തിന് ചട്ടങ്ങൾ രൂപികരിക്കാത്തതിനാലും 1999 ലെ നിയമ പ്രകാരം പട്ടിക വർഗ വിഭാഗത്തിലുള്ളവർക്ക് ഭൂമി അന്യാധീനപ്പെടുന്ന കേസുകളിൽ നടപടി സ്വീകരിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുവെന്നാണ് പാലക്കാട് കലക്‌ടർ ചീഫ് സെക്രട്ടറിയെ അറിയിച്ചത്.
1999ലെ നിയമപ്രകാരം തീർപ്പാക്കാനുള്ള ഫയലുകളിൽ സ്കെച്ചുകൾ ലഭ്യമല്ലെന്നും പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് അവരുടെ ഭൂമി ഭൂമി സംബന്ധിച്ച രേഖകളൊന്നും കൈവശമില്ലെന്നും കലക്ടർ അറിയിച്ചിരുന്നു. അതിനാൽ വീണ്ടും സർവേ ചെയ്താൽ മാത്രമാണ് പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഭൂമി പുനസ്ഥാപിച്ച് നൽകുവാൻ കഴിയുന്നതെന്നും അതിനാൽ സർവേ ടീമിനെ രൂപികരിക്കണമെന്നും പാലക്കാട് കലക്‌ടർ ആവശ്യപ്പെട്ടത്.
പട്ടിക വർഗത്തിൽ ഉൾപ്പെട്ടവർക്ക് ഭൂരേഖകൾ ഇല്ലാത്തതിനാൽ കുടിയേറ്റക്കാർ രേഖകൾ ഉണ്ടാക്കുകയും പോക്ക് വരവ് ചെയ്യുന്നതിന് വില്ലേജ് ഓഫീസറെ സമീപിക്കുകയും ചെയ്യുന്നു. പോക്ക് വരവ് ചെയ്ത് നൽകിയില്ലെങ്കിൽ കോടതിയെ സമീപിക്കും. കോടതിയിൽ പട്ടിക വർഗത്തിൽ ഉൾപ്പെട്ടവരുടെ ഭാഗം പറയുവാൻ അവർക്ക് സാധിക്കാത്ത അവസ്ഥയുണ്ട്.
അതിനാൽ പട്ടികവർഗത്തിൽ ഉൾപ്പെട്ടവരുടെ ഭൂമി കൈയേറിയവർക്ക് അനുകൂലമായി ഹൈകോടതിയിൽ നിന്നും ഉത്തരവുണ്ടാകുന്നുവെന്ന് ആരോപണങ്ങളുണ്ട്. അതിനാൽ കേരള ഹൈ കോടതിയിൽ പട്ടികവർഗ വിഭാക്കാർക്ക് വേണ്ടി കേസ് നടത്തുന്നതിന് ഇടപെടൽ നടത്തണമെന്ന് കലക്‌ടർ ഡോ. എസ്. ചിത്ര ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളിലൊന്നും നടപടിയുണ്ടായിട്ടില്ലെന്നാണ് ടി.ആർ. ചന്ദ്രൻ പറയുന്നത്.
ടി.എൽ.എ കേസിലുള്ള ഏറെ ഭൂമിയിലും നിലവിൽ കൈവശം വെച്ചരിക്കുന്നവർ കൃഷി ചെയ്യുന്നില്ല. കാർഷികേതര ഭൂമിയുടെ കാര്യത്തിൽ 1975ലെ നിയമം ബാധകമാണെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കേണ്ടത് കലക്ടറും സബ് കലക്ടറുമാണ്. അതിന് തടസം തഹസീൽദാരും വില്ലേജ് ഓഫിസറും അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരാണ്. ഒറ്റപ്പാലം സബ് കലക്ടർ നിർദേശം നൽകിയാലും റവന്യൂ ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി വ്യക്തമായ റിപ്പോർട്ട് നൽകുന്നില്ലെന്നാണ് ആക്ഷേപം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.