ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആദിവാസി യുവതി വനപാതയിൽ പ്രസവിച്ചു
text_fieldsആശുപത്രിയിലേക്കുള്ള യാത്രക്കിടെ പുഞ്ചക്കൊല്ലി വനപാതയിൽ പ്രസവിച്ച ധന്യയെ ആരോഗ്യ വകുപ്പ്
ജീവനക്കാർ ആംബുലൻസിൽ കയറ്റുന്നു
നിലമ്പൂർ: വനപാതയിലൂടെ ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആദിവാസി യുവതി കാട്ടിൽ പ്രസവിച്ചു. വനാന്തർഭാഗത്തെ വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിലെ വിജയരാജിെൻറ ഭാര്യ ധന്യ(24)യാണ് ആൺകുഞ്ഞിനെ പ്രസവിച്ചത്.
തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ബന്ധുക്കളുമൊത്ത് നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് വരുന്നതിനിടെയാണ് സംഭവം. കുണ്ടും കുഴിയും നിറഞ്ഞ കാട്ടുവഴിയിലൂടെ ജീപ്പിൽ രണ്ട് കിലോമീറ്റർ പിന്നിട്ട് താണികയറ്റത്തിൽ എത്തിയപ്പോൾ വേദന അനുഭവപ്പെടുകയായിരുന്നു. ജീപ്പിൽനിന്ന് ഇറക്കിയ ഉടൻ റോഡരികിൽ പ്രസവം നടന്നു.
വിവരമറിഞ്ഞ് ഡോ. ലാൽ പരമേശ്വർ, സ്റ്റാഫ് നഴ്സ് പി.ടി. ബിന്ദു, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ പി.ഐ. ആലീസ്, സുമിത്ര, സിന്ധു, ഡ്രൈവർ ഷംസുദ്ദീൻ എന്നിവരടങ്ങിയ ആരോഗ്യവകുപ്പ് സംഘവും വഴിക്കടവ് പൊലീസും വനപാലകരും സ്ഥലത്തെത്തി.
പ്രാഥമിക ചികിത്സക്കുശേഷം മാതാവിനെയും കുഞ്ഞിനെയും ജില്ല ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ധന്യയുടെ മൂന്നാമത്തെ പ്രസവമാണിത്. ജനവാസ കേന്ദ്രമായ ആനമറിയിൽനിന്ന് മൂന്നര കിലോമീറ്റർ ഉൾവനത്തിലാണ് കോളനി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.