ട്രംപ് ചുങ്കം: നമ്മുടെ കയറ്റുമതി മേഖലയുടെ നട്ടെല്ലൊടിക്കുമെന്ന് ചാൾസ് ജോർജ്
text_fieldsകൊച്ചി: പകരച്ചുങ്കം, പ്രതികാരച്ചുങ്കം അന്യോന്യ ചുങ്കം അഥവാ ട്രംപ് ചുങ്കം നമ്മുടെ കയറ്റുമതി മേഖലയുടെ നട്ടെല്ലൊടിക്കുമെന്ന് മത്സ്യ തൊഴിലാളി ഐക്യവേദി (ടി.യു സി.ഐ) സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ്. ഇനി മുതൽ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന നമ്മുടെ ചെമ്മീനിന് കിലോക്ക് എട്ടു ഡോളർ എന്നതിന് പകരം പതിനൊന്നും പന്ത്രണ്ടും ഡോളറായി മാറും.
അമേരിക്കൻ ഉപഭോക്താവിനെ സംബന്ധിച്ച് ഇത് താങ്ങാവുന്നതല്ല. അതുകൊണ്ട് അവർ ചെമ്മീനിനു പകരം മറ്റ് മത്സ്യങ്ങളിലേക്കോ കേവലം 13 ശതമാനം മാത്രം ഡ്യൂട്ടി ഉള്ള ഗ്വോട്ടി മാല എന്ന രാജ്യത്തേക്കോ തിരിയാൻ ഇടയുണ്ട്. അവിടെ അക്വാകൾച്ചർ വികസിതവുമാണ്. ഇന്ത്യയിൽ ഹെക്ടറിന് അഞ്ച് ടൺ ചെമ്മീൻ ഉല്പാദിപ്പിക്കുമ്പോൾ അമേരിക്കയിലെ ഉല്പാദനം ആകട്ടെ ഹെക്ടറിന് 50 ടണ്ണുമാണ്.
ചെമ്മീൻ ഇറക്കുമതി ചെയ്യുമ്പോഴും വലിയ ഒരു ഉല്പാദക രാഷ്ട്രമാണ് അമേരിക്ക. അവിടത്തെ സതേൺ ഷ്റിംപ് അലയൻസ് എന്ന ഉല്പാദക സംഘടന കരുത്തരുമാണ്. അവരുടെ ഇടപെടലുകൾ മൂലം പല തരത്തിലുമുള്ള ഉപരോധങ്ങൾക്കും നടപടികൾക്കും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കയറ്റുമതി മേഖല വിധേയരായിട്ടുണ്ട്. ഈ അന്യോന്യനികുതി നീക്കത്തിലും ഇന്ത്യക്ക് വിപണി നഷ്ടം ഉണ്ടാവും.
കഴിഞ്ഞവർഷം ബസുമതി അരിയും പോത്തിറച്ചിയും കഴിഞ്ഞാൽ അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽകയറ്റുമതി ചെയ്തത് ചെമ്മീനാണ്. മൊത്തം 738 കോടി ഡോളറിൽ 468 കോടി ഡോളറും ചെമ്മീൻ ആയിരുന്നു. അതിൽ ഭൂരിപക്ഷവും വെനാമി ചെമ്മീൻ എന്നറിയപ്പെടുന്ന ആന്ധ്രയിൽ നിന്നുള്ള അക്വാകൾച്ചർ വിഭാഗത്തിൽപ്പെട്ട ചെമ്മീൻ ആയിരുന്നു 2023-24 ൽ നമ്മുടെ രാജ്യം 60,524 കോടി രൂപയുടെ സമുദ്രോൽപന്നങ്ങൾ കയറ്റുമതി ചെയ്തിട്ടുണ്ട്.
ഇതിൽ 40,613 കോടി രൂപയും ശീതീകരിച്ച ചെമ്മീനാണ്. അമേരിക്കൻ വിപണിയുടെ 24 ശതമാനം ഇന്ത്യക്കാണ്. ഇന്ത്യയിലെ അഞ്ഞൂറോളം വരുന്ന സംസ്ക്കരണശാലകളിൽ 130 എണ്ണവും കേരളത്തിലാണ്. ലക്ഷക്കണക്കിന് പേരാണ് ഇതുമായി ബന്ധപ്പെട്ടു ഉപജീവനത്തിലേർപ്പെട്ടിരിക്കുന്നത്. 2018 മെയ് മാസം മുതൽ കടലാമ സംരക്ഷണത്തിൻറെ പേരിൽ ഇന്ത്യൻ സമുദ്രത്തിൽ നിന്നു.
പിടിക്കുന്ന ചെമ്മീനുകൾക്ക് അമേരിക്കയിൽ നിരോധനമായപ്പോഴും 2023-24 കാലത്ത് നാം 60,524 കോടി രൂപയുടെ മത്സ്യ കയറ്റുമതി നാം അങ്ങോട്ട് നടത്തി. അമേരിക്കൻ വിപണിയുടെ 24 ശതമാനവും ഇന്ത്യക്കാണ്. ഇതിൽ ഇന്ത്യ കയറ്റുമതി ചെയ്യുന്ന 90 ശതമാനം മത്സ്യങ്ങളും പ്രാഥമിക സംസ്കരണം മാത്രം നടത്തിയ മരവിപ്പിച്ച മത്സ്യങ്ങളാണ്. ചൈനയിലേക്കും തായ്‌ലന്റിലേക്കും വിയറ്റ്നാമിലേക്കും ഇൻഡോനേഷ്യയിലേക്കും പ്രാഥമിക സംസ്കരണം മാത്രം നടത്തി കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ അവിടെ വെച്ച് റീ-പ്രോസസ് ചെയ്തു ഉയർന്ന വിലക്ക് അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ്.
വികസിത രാഷ്ട്രം എന്ന് അഭിമാനിക്കുന്ന നമുക്ക് ഒട്ടും അഭിലഷണീയമല്ല ഇക്കാര്യങ്ങൾ. വൈവിധ്യവൽക്കരണവും മൂല്യ വർധനയും സംബന്ധിച്ചുള്ള വാചാടോപങ്ങൾ നിർത്തിവക്കേണം. പകരം നാം ക്രിയാത്മകമായി പ്രവർത്തിച്ചു തുടങ്ങേണ്ടതുണ്ട്. ആഭ്യന്തര വിപണി വികസിപ്പിക്കുകയാണ് മറ്റൊരു പോംവഴി. മുട്ടക്കും കോഴിയിറച്ചിക്കും സംഭവിച്ചത് പോലെ ഇന്ത്യയിൽ ഇനിയും മത്സ്യ വിപണി വികസിച്ചിട്ടില്ല. ഇതൊരു അവസരമായി കണ്ടുകൊണ്ട് വിപണിയിൽ സർക്കാർ ഇടപെട്ട് വികസനം സാധ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം.
അക്വാകൾച്ചറിന് കേന്ദ്ര ബഡ്ജറ്റിൽ അടക്കം വിഹിതം വർദ്ധിപ്പിച്ചിരിക്കുന്ന സാഹചര്യമാണിത്. ഇതുമായി ബന്ധപ്പെട്ട് ആന്ധ്രയിലും മറ്റു സംസ്ഥാനങ്ങളിലും ജലകൃഷി വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 80000 മത്സ്യകർഷകർ മാത്രം ഉപരോധത്തെ തുടർന്ന് ആന്ധ്രയിൽ തൊഴിൽ രഹിതർആകുമെന്ന് ഭരണമുന്നണിയുടെ ഭാഗമായ ടി.ഡി.പി എം.പി പാർലമെൻറിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിലെ അവസ്ഥ ഇപ്പോഴും ദയനീയമാണ്. ഇവിടെ അത്യാ കൾച്ചർ പ്രോത്സാഹനം ഉണ്ട് പക്ഷേ വികസിക്കുന്നുമില്ല മത്സ്യ തൊഴിലാളികൾക്കു പകരം മത്സ്യകർഷകരെന്ന പുതിയൊരു വിഭാഗം ഉയർന്നിരിക്കുന്നു. ഇന്ത്യയിലെ സവിശേഷമായ ജാതി ഘടന മൂലം ആഭ്യന്തര മത്സ്യ ഉപഭോഗം ഇനിയും കാര്യമായി ഉയർന്നിട്ടില്ലെന്നും ചാൾസ് ജോർജ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.