ടി.ടി.ഇയുടെ കൊലപാതകം: ഞെട്ടൽ മാറാതെ ദൃക്സാക്ഷി രാജേഷ് കുമാർ
text_fieldsരാജേഷ് കുമാർ
പുതുപ്പരിയാരം (പാലക്കാട്): രണ്ടു പതിറ്റാണ്ടായി ട്രെയിൻ യാത്രയും കച്ചവടവും ജീവിതചര്യയാക്കിയ പുതുപ്പരിയാരം കണ്ണംപറമ്പ് വെണ്ണക്കര സ്വദേശി രാജേഷ് കുമാറിനെ ചൊവ്വാഴ്ചത്തെ ട്രെയിൻ യാത്ര ദുഃസ്വപ്നംപോലെ വേട്ടയാടുകയാണ്. ഒപ്പം സുഹൃത്തുകൂടിയായ വിനോദിന്റെ വേർപാട് തീർത്ത നോവും. ടിക്കറ്റ് പരിശോധിക്കുന്നതും രജനികാന്തയോട് സൗമ്യനായി പെരുമാറുന്നതും കൺമുന്നിൽ നോക്കിനിന്നയാളാണ് ട്രെയിനിൽ കച്ചവടക്കാരനായ രാജേഷ് കുമാർ.
തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് വൈകീട്ട് 6.55നാണ് എറണാകുളം-പട്ന ട്രെയിൻ യാത്ര തുടർന്നത്. മറ്റു കോച്ചുകളിലെ പരിശോധനക്കുശേഷമാണ് ടി.ടി.ഇ വിനോദ് കുമാർ മൂന്നാമത് കോച്ചിലെ പരിശോധനക്കെത്തിയത്. പതിവായി താൻ കാണാറുള്ള വിനോദ് കുമാർ യാത്രക്കാരോട് വളരെ നല്ല നിലയിലാണ് പെരുമാറാറ്. മദ്യലഹരിയിലുള്ള യാത്രക്കാരെപ്പറ്റി ആർ.പി.എഫിന് വിവരം കൈമാറും. അപൂർവം കേസുകളിൽ ടിക്കറ്റെടുക്കാത്തതിന് ശാസിച്ച് തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങാനോ പിഴ അടക്കാനോ പറയും.
നല്ല രീതിയിൽ പരിശോധന പുരോഗമിക്കവേ ടിക്കറ്റ് ചോദിച്ച മാത്രയിൽ വിനോദിനെ മുളങ്കുന്നത്തുകാവ് സ്റ്റേഷനു സമീപം തള്ളിയിടുകയായിരുന്നു പ്രതി രജനികാന്ത. ട്രെയിനിന്റെ ചങ്ങല വലിച്ചാൽ പ്രതി രക്ഷപ്പെടാനിടയുള്ളതിനാൽ ഉടനെ തൊട്ടടുത്ത കോച്ചിലെ മറ്റൊരു ടി.ടി.ഇയെ വിവരമറിയിച്ചു. കോച്ചിലുണ്ടായിരുന്ന ചെറുപ്പക്കാർ രജനികാന്തയെ പിടിച്ചുനിർത്താൻ ശ്രമിക്കുന്നതിനിടയിലും അക്രമാസക്തനായ ഇയാൾ കുതറി രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു.
റെയിൽവേ പൊലീസ് എത്തിയതോടെയാണ് രജനികാന്തയെ വരുതിയിലാക്കാൻ പറ്റിയത്. ഇയാളുമായി മൽപിടിത്തത്തിനിടയിലും എന്നെ ജയിലിലേക്ക് കൊണ്ടുപോകൂവെന്ന് പുലമ്പിക്കൊണ്ടിരുന്നു. കാലിന് വൈകല്യമുണ്ടെങ്കിലും മറ്റുള്ളവർ തോൽക്കുന്ന ശക്തിയാണ് ഇയാൾക്ക് ആ സമയം ഉണ്ടായതെന്ന് രാജേഷ് കുമാർ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.