വിനോദിനെ തള്ളിയിട്ടത് കൊല്ലാൻ തന്നെ; പിഴ ആവശ്യപ്പെട്ടതിലെ വിരോധമെന്ന് എഫ്.ഐ.ആർ
text_fieldsതൃശൂർ: തൃശൂർ വെളപ്പായയിൽ ടി.ടി.ഇ കെ. വിനോദിനെ (വിനോദ് കണ്ണൻ-48) ഒഡിഷ ഗഞ്ചം ബഡഗോച്ച സ്വദേശി രജനീകാന്ത രണജിത്ത് (42) ട്രെയിനിൽനിന്ന് തള്ളിയിട്ടത് കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയെന്ന് പൊലീസ്. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പിന്നിൽനിന്ന് തള്ളുകയായിരുന്നു. പിഴ ആവശ്യപ്പെട്ടതിലെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും എഫ്.ഐ.ആറിൽ പറയുന്നു. പ്രതിക്കെതിരെ കൊലക്കുറ്റമടക്കം വകുപ്പുകൾപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിയോടെ എറണാകുളം-പട്ന സൂപ്പര്‍ ഫാസ്റ്റിലായിരുന്നു സംഭവം. റിസർവേഷൻ കോച്ചായ എസ് 11ലായിരുന്ന രജനീകാന്തയോട് വിനോദ് ടിക്കറ്റ് ആവശ്യപ്പെട്ടു. ജനറൽ ടിക്കറ്റായിരുന്നു ഉണ്ടായിരുന്നതെന്നതിനാൽ പാലക്കാടെത്തുമ്പോൾ ഇറങ്ങണമെന്നും പിഴ അടക്കണമെന്നും വിനോദ് ആവശ്യപ്പെട്ടു. ശേഷം വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പ്രതി ഇരുകൈകളും ഉപയോഗിച്ച് പുറത്തേക്ക് തള്ളുകയായിരുന്നു. സംഭവസമയം പ്രതി മദ്യലഹരിയിലായിരുന്നെന്നും എഫ്.ഐ.ആറിൽ പറയുന്നു.
എറണാകുളത്തുനിന്നാണ് പ്രതി രജനീകാന്ത ട്രെയിനിൽ കയറുന്നത്. തൃശൂർ മുളങ്കുന്നത്തുകാവ് സ്റ്റേഷൻ എത്തും മുമ്പാണ് ടിക്കറ്റ് സംബന്ധിച്ച് തർക്കമുണ്ടാകുന്നത്. വിനോദിനെ തള്ളിയിട്ടിട്ടും പ്രതിക്ക് കൂസലില്ലായിരുന്നു. ആർ.പി.എഫ് ചൊവ്വാഴ്ച ചോദ്യംചെയ്തപ്പോൾ തള്ളിയെന്നും അവൻ വീണുവെന്നുമാണ് പ്രതി പറഞ്ഞത്. സംഭവശേഷം ഇയാള്‍ യാത്രക്കാരോടും തട്ടിക്കയറിയിരുന്നു.
സംഭവശേഷം കോച്ചിലുണ്ടായിരുന്ന യാത്രക്കാരും സഹപ്രവർത്തകരുമാണ് പ്രതിയെ തടഞ്ഞുവെച്ച് വിവരം കൺട്രോൾ റൂമിൽ അറിയിച്ചത്. തുടര്‍ന്ന് ട്രെയിന്‍ പാലക്കാടെത്തിയപ്പോള്‍ ആര്.പി.എഫ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. തൃശൂർ റെയിൽവേ പൊലീസിന് കൈമാറിയ പ്രതിയെ വൈദ്യപരിശോധനക്കുശേഷം രാത്രി തന്നെ തൃശൂരിലെത്തിച്ചിരുന്നു.
അഭിനേതാവുകൂടിയായിരുന്ന വിനോദ് പുലിമുരുകൻ, ജോസഫ് തുടങ്ങി പത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഡീസല്‍ ലോക്കോ ഷെഡിലെ ടെക്നീഷ്യനായിരുന്ന ഇദ്ദേഹം ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ടു വർഷം മുമ്പാണ് ടി.ടി.ഇ കേഡറിലേക്ക് മാറിയത്. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം മഞ്ഞുമ്മല്‍ കുണ്ടാപ്പാടം റോഡ് മൈത്രി ലെയ്നിലാണ് താമസിച്ചിരുന്നത്.
തലക്കേറ്റ ക്ഷതവും കാലുകൾ അറ്റതും മരണകാരണം
തൃശൂർ: അന്തർസംസ്ഥാന തൊഴിലാളി ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊന്ന ടി.ടി.ഇ വിനോദിന്റെ പോസ്റ്റ്മോര്‍ട്ടത്തിന്റെ പ്രാഥമിക നിഗമനങ്ങൾ പുറത്ത്. തലക്കേറ്റ ക്ഷതവും കാലുകൾ അറ്റുപോയതുമാണ് മരണ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ദേഹത്ത് ആഴത്തിലുള്ള ഒമ്പത് മുറിവുകളുണ്ടായിരുന്നു. തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയാണ് കാലുകൾ അറ്റുപോയതെന്നാണ് കരുതുന്നത്. മുറിവുകളില്‍നിന്ന് രക്തം വാര്‍ന്നിരുന്നതായും പരിശോധനയില്‍ കണ്ടെത്തി. ട്രെയിനില്‍നിന്ന് തള്ളിയിട്ടപ്പോഴാകാം തലക്ക് ക്ഷതമേറ്റതെന്നാണ് നിഗമനം.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിനോദിന്റെ ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് മൃതദേഹം കൊച്ചി മഞ്ഞുമ്മലിലെ വീട്ടിലേക്ക് കൊണ്ടുപോയി. എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ പൊതുദര്‍ശനം നിശ്ചയിച്ചിരുന്നെങ്കിലും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകിയതിനാല്‍ ഇതൊഴിവാക്കിയതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.