ജഡ്ജി-അഭിഭാഷക വിവാദത്തിൽ ട്വിസ്റ്റ്; മധ്യസ്ഥനായ അഡ്വ. ജോർജ് പൂന്തോട്ടത്തിന് സസ്പെൻഷൻ
text_fieldsഅഡ്വ. ജോർജ് പൂന്തോട്ടം
കൊച്ചി: വനിത അഭിഭാഷകയോട് ഹൈകോടതി ജഡ്ജി മോശമായി പെരുമാറിയെന്ന വിവാദത്തിൽ നടപടിയുമായി കേരള ഹൈകോടതി അഭിഭാഷക അസോസിയേഷൻ. അസോസിയേഷനിൽ നിന്ന് അഡ്വ. ജോർജ് പൂന്തോട്ടത്തെ സസ്പെൻഡ് ചെയ്തു. ഹൈകോടതി ജഡ്ജിയും വനിത അഭിഭാഷകയും തമ്മിലുള്ള വിഷയത്തിൽ അസോസിയേഷന്‍റെ അനുമതിയില്ലാതെ മധ്യസ്ഥ ചർച്ച നടത്തിയതിനാണ് ജോർജ് പൂന്തോട്ടത്തിനെതിരായ അച്ചടക്ക നടപടി.
ഇന്ന് രാവിലെ ചേർന്ന അസോസിയേഷന്‍റെ ജനറൽ ബോഡി യോഗത്തിന്‍റേതാണ് തീരുമാനം. അതേസമയം, അഭിഭാഷകയോട് മോശമായി പെരുമാറിയ സംഭവത്തിൽ ജസ്റ്റിസ് എ. ബദറുദ്ദീനെതിരായ ബഹിഷ്കരണം അവസാനിപ്പിക്കാൻ അസോസിയേഷൻ തീരുമാനിച്ചു.
എന്നാൽ, കേരള ഹൈകോടതിയിൽ നിന്ന് ജസ്റ്റിസ് എ. ബദറുദ്ദീനെ സ്ഥലംമാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് പരാതി നൽകും. കൂടാതെ, ഹൈകോടതിയിൽ വിഡിയോ റെക്കോർഡിങ് കാര്യക്ഷമമാക്കണമെന്ന ആവശ്യം കൂടി അഭിഭാഷക അസോസിയേഷൻ മുന്നോട്ടുവെക്കുന്നുണ്ട്.
മരണപ്പെട്ട അഭിഭാഷകന്റെ ഭാര്യയായ അഭിഭാഷകയോട് തുറന്ന കോടതിയിൽ മോശമായി പെരുമാറിയെന്ന പരാതിയിൽ ഹൈകോടതി ജഡ്ജി എ. ബദറുദ്ദീനെതിരെ അഭിഭാഷകർ പ്രതിഷേധിച്ചത്. ജനുവരിയിൽ മരണപ്പെട്ട അലക്സ് എം. സ്കറിയ വക്കാലത്തെടുത്ത കേസ് മാർച്ച് ആറിന് (വ്യാഴാഴ്ച) പരിഗണനക്കെടുക്കവേ പുതിയ വക്കാലത്ത് നൽകാൻ സമയം തേടിയപ്പോൾ ജസ്റ്റിസ് എ. ബദറുദ്ദീൻ മോശമായി പെരുമാറിയെന്നാണ് പരാതി.
സമയം അനുവദിക്കാനാകില്ലെന്നും വ്യാഴാഴ്ച തന്നെ വാദം നടത്താനും ആവശ്യപ്പെട്ട കോടതി ആരാണ് മരിച്ച അഭിഭാഷകനെന്നും ചോദിച്ചു. ഇതോടെ സ്വയം നിയന്ത്രിക്കാനാവാതെ കരച്ചിലോടെയാണ് കോടതി നടപടികളിൽ അഭിഭാഷക പങ്കെടുത്തത്. സംഭവം ഹൈകോടതി അഭിഭാഷക അസോസിയേഷന്‍റെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച ജസ്റ്റിസ് ബദറുദ്ദീൻ കോടതി മുറിയിൽ ക്ഷമാപണം നടത്തണമെന്ന ആവശ്യവും ഉന്നയിച്ചു.
എന്നാൽ, വെള്ളിയാഴ്ച ജസ്റ്റിസ് ബദറുദ്ദീന്റെ കോടതി തുടങ്ങും മുമ്പേ ഒട്ടേറെ അഭിഭാഷകർ എത്തിയെങ്കിലും ജഡ്ജി എത്തിയില്ല. ജസ്റ്റിസ് ബദറുദ്ദീൻ സിറ്റിങ് നടത്തുന്നില്ലെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് അഭിഭാഷകർ ജഡ്ജിയുടെ ചേംബറിലെത്തി തുറന്ന കോടതിയിൽ മാപ്പ് പറയണമെന്ന ആവശ്യമുന്നയിച്ചു.
അഭിഭാഷകയോട് ചേംബറിൽ വെച്ച് സംസാരിക്കാൻ തയാറാണെന്ന് ജഡ്ജി അറിയിച്ചെങ്കിലും അസോസിയേഷൻ തള്ളി. ഇതിനിടെ, ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അഭിഭാഷക അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഉച്ചക്ക് വീണ്ടും അസോസിയേഷൻ യോഗം ചേരുകയും കോടതി മുറിയിൽ ക്ഷമാപണം നടത്തുന്നതുവരെ ജസ്റ്റിസ് ബദറുദ്ദീന്റെ കോടതി ബഹിഷ്കരിക്കുമെന്നും ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസിന് കത്ത് നൽകി.
തുടർന്ന് ശനിയാഴ്ച ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറിന്റെ ചേംബറിൽ വെച്ച് ജസ്റ്റിസ് എ. ബദറുദ്ദീൻ അഭിഭാഷകയോട് ഖേദം പ്രകടിപ്പിച്ചു. കൂടാതെ തന്‍റെ ഭാഗം ജസ്റ്റിസ് വിശദീകരിക്കുകയും ചെയ്തു. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ തുടർ നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകർ ഹൈകോടതി അഭിഭാഷക അസോസിയേഷന് കത്ത് നൽകി. ഈ സാഹചര്യത്തിൽ ഇന്ന് ചേർന്ന ജനറൽ ബോഡി യോഗമാണ്
അസോസിയേഷന്‍റെ അനുമതിയില്ലാതെ ജഡ്ജി-അഭിഭാഷക പ്രശ്നത്തിൽ മധ്യസ്ഥനായ അഡ്വ. ജോർജ് പൂന്തോട്ടത്തെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.