ഓടുന്ന തീവണ്ടിയിൽ നിന്ന് ചാടിയിറങ്ങിയ ബന്ധുക്കളായ കുട്ടികൾ വീണു മരിച്ചു
text_fieldsചാലക്കുടി (തൃശൂർ): കൊരട്ടിയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിക്കവെ, ട്രെയിനിൽനിന്ന് വീണ് രണ്ട് യുവാക്കൾ മരിച്ചു. കൊരട്ടി കുറ്റിപ്പള്ളം പീതാംബരന്റെ മകൻ കൃഷ്ണകുമാർ (17), കൊരട്ടി കട്ടപ്പുറം ശങ്കരന്റെ മകൻ സഞ്ജയ് (17) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.
എറണാകുളം ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോകുന്ന എക്സ്പ്രസ് ട്രെയിനിൽനിന്ന് വെള്ളിയാഴ്ച പുലർച്ച രണ്ടോടെയാണ് ഇരുവരും വീണത്. ഇവർക്ക് കൊരട്ടിയിലാണ് ഇറങ്ങേണ്ടിയിരുന്നത്. കൊരട്ടിയങ്ങാടിയിൽ സ്റ്റോപ്പില്ല. ട്രെയിൻ അൽപം വേഗം കുറച്ചപ്പോൾ ഇവർ ചാടിയിറങ്ങുകയായിരുന്നെന്നാണ് കരുതുന്നത്.
ഒരാളുടെ മൃതദേഹം പ്ലാറ്റ്ഫോമിലും മറ്റൊരാളുടേത് റെയിൽവേ ട്രാക്കിലും കണ്ടെത്തിയ വിവരം രാവിലെ ചാലക്കുടി റെയിൽവേ അധികൃതരാണ് കൊരട്ടി പൊലീസിൽ അറിയിച്ചത്. പോസ്റ്റ്മോർട്ടത്തിന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൃഷ്ണകുമാറിന്റെ മാതാവ്: പ്രിയ. സഹോദരി: കൃഷ്ണപ്രിയ. സഞ്ജയിന്റെ മാതാവ്: പ്രഭ. സഹോദരൻ: സുജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.