ശബരിമലയുടെ പേരിൽ യു.ഡി.എഫ് മുതലക്കണ്ണീർ ഒഴുക്കേണ്ടെന്ന് ജെ.പി. നദ്ദ
text_fieldsതൃശൂർ: ശബരിമലയുടെ പേരിൽ യു.ഡി.എഫ് മുതലക്കണ്ണീർ ഒഴുക്കേണ്ടെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ. ബി.ജെ.പിയുടെ നിയമസഭാ പ്രചാരണത്തിന് തുടക്കം കുറിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പവിശ്വാസികളെ പിറകിൽനിന്ന് കുത്തിയ കോൺഗ്രസുകാർ ഇപ്പോൾ കാണിക്കുന്നത് നാടകമാണ്.
വിശ്വാസം ചോദ്യം ചെയ്യാൻ ഓർഡിനൻസ് കൊണ്ടുവന്നപ്പോൾ കോൺഗ്രസ് ഒരക്ഷരം മിണ്ടിയില്ല. ശബരിമല വിഷയത്തിൽ രാഹുലും ഒന്നും പറഞ്ഞില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വിശ്വാസികളുടെ വോട്ട് അവർക്ക് വേണം. അതിനായി ജനത്തെ കബളിപ്പിക്കുകയാണ്.
സ്ത്രീകളുടെയും അഴിമതിയുടെയും നിഴൽ വീണ ഭരണമാണ് മാറി മാറി കേരളത്തിൽ വരുന്നത്. ഒരു മുഖ്യമന്ത്രി സോളാറിെൻറ പിറകെ പോയപ്പോൾ മറ്റൊരാൾ സ്വർണക്കടത്തിന് പിറകെയായി. ഇപ്പോഴത്തെ സ്പീക്കറും വിവാദത്തിലാണ്. സ്പ്രിങ്ക്ലർ, ഇ-മൊബിലിറ്റി, കെഫോൺ, അഴിമതികളിലൂടെയാണ് ഈ സർക്കാർ പണമുണ്ടാക്കിയതെങ്കിൽ പാലാരിവട്ടം പാലം വിഴുങ്ങുകയായിരുന്നു യു.ഡി.എഫ് മന്ത്രി ഇബ്രാഹിം കുഞ്ഞ്.
ബംഗാളിൽ എത്തിയാൽ ഇരുകൂട്ടരും കെട്ടിപ്പിടിക്കും. അധികാരം മാത്രമേ ഇരുകൂട്ടർക്കും വേണ്ടൂ. വരുന്ന തെരഞ്ഞെടുപ്പ് കേരളത്തിൽ വൻ ചലനമാണ് ഉണ്ടാക്കുക. അധികാരം ഞങ്ങളെ ഏൽപ്പിച്ച് ഇനി അവർ വിശ്രമിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇടതു-വലതു മുന്നണികൾ കേരളത്തിൽ വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
ദേശീയ വൈസ് പ്രസിഡൻറ് എ.പി. അബ്ദുല്ലക്കുട്ടി, മുൻ സംസ്ഥാന പ്രസിഡൻറുമാരായ കുമ്മനം രാജേശഖരൻ, കെ.വി. ശ്രീധരൻ, പി.കെ. കൃഷ്ണദാസ്, സി.കെ. പദ്മനാഭൻ, കർണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായൺ, കേരള പ്രഭാരി സി.പി. രാധാകൃഷ്ണൻ, സഹപ്രഭാരി വി. സുനിൽകുമാർ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു. ജില്ല പ്രസിഡൻറ് കെ.കെ. അനീഷ് കുമാർ സ്വാഗതവും ജനറൽ സെക്രട്ടറി ഉല്ലാസ് ബാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.