ആക്രിയുടെ മറവിൽ 125 കോടി രൂപയുടെ വ്യാജ ബില്ലുണ്ടാക്കി 13 കോടി നികുതി വെട്ടിപ്പ് നടത്തി
text_fieldsകോഴിക്കോട്: അയൺ സ്‌ക്രാപ്പിന്റെ മറവിൽ ഏകദേശം 125 കോടി രൂപയുടെ വ്യാജ ബില്ലുണ്ടാക്കി പെരുമ്പാവൂരിലെ ഒരു സംഘം 13 കോടി രൂപയോളം നികുതി വെട്ടിപ്പ് നടത്തിയെന്ന് ജി.എസ്.ടി വകുപ്പ്. സംഘത്തിന്റെ ആസൂത്രകർ ആണെന്ന വിവരം ലഭിച്ച പെരുമ്പാവൂർ സ്വദേശികളായ രണ്ടുപേരുടെയും അവരുടെ സഹായികളായ മറ്റു രണ്ടുപേരുടെയും വസതികളിലാണ് സ്റ്റേറ്റ് ജി.എസ്.ടി. വകുപ്പ് (ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച്) റെയ്ഡ് നടത്തിയത്.
തിങ്കളാഴ്ച പുലർച്ചെ നാലിനാണ് പെരുമ്പാവൂരിലുള്ള ഇവരുടെ വസതികളിൽ സായുധ പോലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയത്.തിങ്കളാഴ്ച പുലർച്ചെ നാലിനാണ് പെരുമ്പാവൂരിലുള്ള ഇവരുടെ വസതികളിൽ സായുധ പോലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയത്. നികുതിവെട്ടിപ്പ് സംബന്ധിച്ച ചില രേഖകളും തെളിവുകൾ അടങ്ങുന്ന അഞ്ചോളം മൊബൈൽ ഫോണുകളും അന്വേഷണ സംഘം പിടിച്ചെടുത്തു. നികുതിവെട്ടിപ്പു സംഘത്തിനു ഹവാല ലഹരിമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനക്ക് സായുധ പൊലീസിന്റെ സഹായം തേടിയത്.
ആക്രിയുടെ മറവിൽ വൻ നികുതി വെട്ടിപ്പ് നടക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് ടാക്‌സ് ഓഫീസർ (ഐ.ബി.) കോട്ടയം സി.ജി. അരവിന്ദിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ജി.എസ്.ടി. വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന്റെ എട്ട് യൂനിറ്റുകൾ പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലുമായി 12 സ്ഥലങ്ങളിൽ പരിശോധന നടത്തുകയും പത്തോളം വ്യാപാരികളിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു.
പെരുമ്പാവൂർ സ്വദേശികളായ അസർ അലി, റിൻഷാദ് എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവർക്ക് പലതവണ സമൻസ് നൽകിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ മൊഴി നൽകാൻ ഹാജരായില്ല. തുടർന്നാണ് വീടുകളിൽ പരോശോധന നടത്തിയത്. വ്യാജ രജിസ്‌ട്രേഷൻ എടുക്കാൻ കൂട്ടുനിൽക്കുകയും അതിനുവേണ്ട സഹായം നൽകുകയും ചെയ്യുന്ന മുഴുവൻ പേർക്കെതിരേയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന ജി.എസ്.ടി കമ്മിഷണർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.