ഒരാളുടെ എല്ലാ ഭൂമിയും ഒരു തണ്ടപ്പേരിലാകും
text_fieldsതിരുവനന്തപുരം: ഭൂമിയുടെ തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കുന്ന യുനീക് തണ്ടപ്പേര്‍ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിക്ക് തുടക്കം കുറിച്ചു. ആധാറുമായി തണ്ടപ്പേർ ബന്ധിപ്പിക്കുന്നതുവഴി ഒരാള്‍ക്ക് എവിടെയൊക്കെ ഭൂമിയുണ്ടോ അതെല്ലാം ഒരു തണ്ടപ്പേരിലാകും. മതിയായ രേഖകളില്ലാത്തതിനാല്‍ ഭൂമിയുടെ കൈവശാവകാശ രേഖകള്‍ കിട്ടാന്‍ കാലതാമസം നേരിടുന്നത് പരിഹരിക്കാനാകും. കര്‍ഷകര്‍ക്ക് സബ്‍സിഡി കിട്ടാനുള്ള തടസ്സവും ഭൂമിയുടെ ഉപയോഗവും ക്രയവിക്രയവുമായി ബന്ധപ്പെട്ട തടസ്സങ്ങളും ഇതോടെ നീങ്ങുമെന്നാണ് വിലയിരുത്തൽ. പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചത് കണ്ടെത്താനാകും.
ഓണ്‍ലൈനായോ വില്ലേജ് ഓഫിസില്‍ നേരിട്ടെത്തിയോ തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കാനാകും. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലെത്തുന്ന ഒ.ടി.പി മുഖേന ഈ സേവനം ഓണ്‍ലൈനായി ചെയ്യാം. വില്ലേജ് ഓഫിസില്‍ നേരിട്ടെത്തിയാല്‍ ഒ.ടി.പി ഉപയോഗിച്ചോ ബയോമെട്രിക് സംവിധാനത്തില്‍ വിരലടയാളം പതിപ്പിച്ചോ ഇത് ചെയ്യാം. ബിനാമി ഭൂമിയിടപാടുകൾ ഇതുവഴി തടയാനാകുമെന്നാണ് പ്രതീക്ഷ. ഭൂമി സംബന്ധമായ വിവരങ്ങളും നികുതി രസീതും ഡിജിലോക്കറില്‍ ലഭ്യമാകും. മിച്ചഭൂമി കണ്ടെത്താനും ഭൂരഹിതർക്ക് പതിച്ചു നല്‍കാനുമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.