യു.പി പൊലീസ് സത്യവാങ്മൂലം അസംബന്ധം; സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം -പോപുലർ ഫ്രണ്ട്
text_fieldsമാധ്യമപ്രവർത്തകനായ സിദ്ധീഖ് കാപ്പൻ സമർപ്പിച്ച ജാമ്യാപേക്ഷയെ എതിർത്ത് യു.പി പൊലിസ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ അവകാശവാദങ്ങൾ തള്ളിക്കളയുന്നതായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ്. ഉത്തർപ്രദേശ് പൊലിസിന്റെ അവകാശവാദങ്ങൾ അസംബന്ധവും കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
"ഉത്തർപ്രദേശ് പൊലിസ് എന്താണെന്ന് അവർ തന്നെ തുറന്നുകാട്ടുന്നു. ഹത്രാസ് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും എതിരെയുള്ള ജനരോഷം വഴിതിരിച്ചുവിടാൻ യു.പി എസ്.ടി.എഫ് നിരപരാധികളായ വിദ്യാർഥികളെയും മാധ്യമപ്രവർത്തകനായ സിദ്ധീഖ് കാപ്പനെയും ബലിയാടുകളാക്കി ഉപയോഗിച്ചത് എങ്ങനെയെന്ന് ലോകം മുഴുവൻ ഇപ്പോൾ തിരിച്ചറിയുകയാണ്" -അനീസ് അഹമ്മദ് പറഞ്ഞു.
നിയമപരമായും ജനാധിപത്യപരമായും പ്രവർത്തിക്കുന്ന സംഘടനയായ പോപുലർ ഫ്രണ്ടുമായി സഹകരിക്കുന്നത് കുറ്റമല്ല. നിരപരാധികൾക്ക് നീതി ലഭിക്കാതിരിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായി യു.പി പൊലിസ് പോപുലർ ഫ്രണ്ടിനെ തീവ്രവാദ ബന്ധമുള്ള സംഘടനയായി ചിത്രീകരിക്കുകയാണ്. ഈ കേസ് അടിസ്ഥാനരഹിതവും തങ്ങളുടെ അവകാശവാദങ്ങൾക്ക് തെളിവ് നൽകുന്നതിൽ യു.പി പൊലീസ് എത്രമാത്രം നിരാശരാണെന്നും ഇതിൽ നിന്നും വ്യക്തമാണ്.
കെട്ടിച്ചമച്ച ഈ കേസിൽ നിരപരാധികളായവർ ഇതിനകം രണ്ട് വർഷം ജയിൽവാസം പൂർത്തിയാക്കിയത് യു.പി പൊലീസിന്റെ കഥയിൽ ഒരു കണിക പോലും സത്യമുള്ളത് കൊണ്ടല്ല, മറിച്ച് അവർക്കെതിരെ ക്രൂരമായ കുറ്റങ്ങൾ ചുമത്തിയ കാരണത്താലാണ്. യു.പി പൊലീസിന്റെ നുണകൾ സുപ്രീം കോടതിക്ക് ബോധ്യപ്പെടുമെന്നും സിദ്ധീഖ് കാപ്പനെയും മറ്റ് നിരപരാധികളെയും ഹത്രാസ് കേസിൽ കള്ളക്കേസിൽ കുടുക്കി അന്യായമായി തടവിലാക്കിയത് അവസാനിപ്പിക്കുമെന്ന് പോപുലർ ഫ്രണ്ട് പ്രതീക്ഷിക്കുന്നതായും അനീസ് അഹമ്മദ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.