വി. പ്രതാപചന്ദ്രൻ ജ്യേഷ്ഠ സഹോദരൻ; അനുശോചിച്ച് വി.ഡി സതീശൻ
text_fieldsകെ.പി.സി.സി ട്രഷറർ വി. പ്രതാപചന്ദ്രന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. വ്യക്തിപരമായി തനിക്ക് ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെയും ഫോണിൽ സംസാരിച്ചിരുന്നു. ഇന്ന് തിരുവനന്തപുരത്ത് എത്തുമ്പോൾ നേരിൽ കാണാമെന്ന ഉറപ്പിലാണ് ആ സംഭാഷണം അവസാനിച്ചത്.
പഴയ തലമുറയിൽപ്പെട്ട നേതാക്കൾക്കും പുതിയ തലമുറയിൽപ്പെട്ടവർക്കും ഒരു പോലെ സ്വീകാര്യനായിരുന്നു പ്രതാപചന്ദ്രൻ. പ്രതിസന്ധി ഘട്ടങ്ങളെ സൗമ്യതയോടെ സമീപിച്ച് പരിഹരിക്കാനുള്ള നേതൃശേഷി അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. കെ.പി.സി.സി ട്രഷററെന്ന നിലയിലും മികവുറ്റ പ്രവർത്തനമാണ് പ്രതാപചന്ദ്രൻ നിർവഹിച്ചിരുന്നത്.
മുൻ കെ.പി.സി.സി അധ്യക്ഷൻ വരദരാജൻ നായരുടെ മകനായ പ്രതാപചന്ദ്രൻ കെ.എസ്.യുവിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് സജീവമായത്. ഡി.സി.സി - കെ.പി.സി.സി ഭാരവാഹിയായും പ്രവർത്തിച്ച അദ്ദേഹം ട്രേഡ് യൂനിയൻ രംഗത്ത് സജീവമായി. മാധ്യമ പ്രവർത്തകനായും അധ്യാപകനായും പൊതുരംഗത്ത് നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം പാർട്ടിക്ക് തീരാനഷ്ടമാണ്. സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും വി.ഡി സതീശൻ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.