ശ്രീജിത്തിെൻ കസ്റ്റഡി മരണം: എ.വി ജോർജിന് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: വരാപ്പുഴയിൽ ശ്രീജിത്തിെൻറ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് ആലുവ മുൻ റൂറൽ എസ്.പി എ.വി. ജോർജിന് സസ്പെൻഷൻ. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. ജോർജിനെതിരെ വകുപ്പുതല അന്വേഷണത്തിനും മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.
കസ്റ്റഡിക്കൊലയിലേക്ക് എത്തിച്ച സാഹചര്യങ്ങളിലും ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമിച്ച നടപടികളിലും എസ്.പിയുടെ പങ്ക് വിശദീകരിച്ചുകൊണ്ടായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഡി.ജി.പിയുടെ അനുമതി ഇല്ലാതെ റൂറൽ ടൈഗർ ഫോഴ്സ് (ആർ.ടി.എഫ്) എന്ന സ്ക്വാഡ് രൂപവത്കരിച്ച എസ്.പിയുടെ നടപടികളില്‍ ഗുരുതര പിഴവുണ്ടായതായും സംഘത്തിെൻറ പ്രവർത്തനം നിയമാനുസൃതമായിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
ജോർജിനെതിരെ നിയമനടപടിക്കുള്ള ‘അനുവാദമാണ്’ സർക്കാർ പൊലീസിന് നൽകിയിരിക്കുന്നത്. നേരത്തേ സി.ഐ ക്രിസ്പിൻ സാം ഉൾപ്പെടെ നാലുപേരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവരെ പിന്നീട് കേസിൽ പ്രതിചേർത്തു. ജോർജിനെയും പ്രതിചേർക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. ഐ.ജി എസ്. ശ്രീജിത്തിെൻറ നേതൃത്വത്തിൽ ജോർജിനെ പ്രത്യേക അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. എസ്.പിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനുള്ള തെളിവ് ലഭിച്ചിട്ടില്ല. ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്ച, രേഖ ചമയ്ക്കാൻ കൂട്ടുനിൽക്കൽ, ശ്രീജിത്ത് ഉൾപ്പെടെയുള്ള പ്രതികളെ പിടികൂടാൻ കീഴുദ്യോഗസ്ഥർക്കുമേൽ അനാവശ്യസമ്മർദം ചെലുത്തൽ തുടങ്ങിയ കുറ്റങ്ങളായിരിക്കും പ്രധാനമായും ചുമത്തുക.
കോടതിയിൽനിന്ന് ജാമ്യം കിട്ടാവുന്ന വകുപ്പുകളാണിത്. ടൈഗർ ഫോഴ്സ് 21 കേസുകളിൽ അനധികൃതമായി പ്രതികളെ കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിനുലഭിച്ച വിവരം. പ്രാദേശിക സ്റ്റേഷനിലെ എസ്.ഐയോ സി.ഐയോ അറിയാതെയാണിത്. ഈ സാഹചര്യത്തിലാണ് വകുപ്പുതല നടപടി. ഇതിനുപിന്നാലെ സേനാംഗങ്ങൾക്ക് അനധികൃതമായി ഗുഡ് സർവിസ് എൻട്രി നൽകിയതും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.