‘കേന്ദ്രമന്ത്രിമാരുടെ തറവാട്ടില്‍ നിന്നുള്ള ഔദാര്യമല്ല ചോദിച്ചത്’; കേരളത്തോട് പുച്ഛമെന്നും വി.ഡി. സതീശൻ
text_fieldsകൊച്ചി: ‘കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ സഹായം പ്രഖ്യാപിക്കാമെന്ന’ കേന്ദ്ര മന്ത്രി ജോർജ് കുര്യന്‍റെയും ആദിവാസി വകുപ്പ് ഉന്നതകുലജാതർ ഭരിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും പരാമർശത്തെ രൂക്ഷമായി വിർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ട് കേന്ദ്രമന്ത്രിമാരുടെയും പ്രസ്താവനകള്‍ അപക്വമാണെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി.
കേരളം പിന്നാക്കം നില്‍ക്കുന്നുവെന്ന് ഉറക്കെ വിളിച്ചു പറഞ്ഞാല്‍ എന്തെങ്കിലും തരാമെന്നാണ് ജോര്‍ജ് കുര്യന്‍ പറഞ്ഞത്. ഇവരുടെയൊക്കെ തറവാട്ടില്‍ നിന്നുള്ള ഔദാര്യമല്ല, നികുതിയില്‍ നിന്നുള്ള വിഹിതമാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ചോദിച്ചത്.
ഭരണഘടനയില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള കേന്ദ്ര സംസ്ഥാന ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍ ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കും എന്ന സമീപനമാണ് സ്വീകരിക്കുന്നത്.
ഉന്നത കുലജാതന്‍ എന്ന സുരേഷ് ഗോപിയുടെ പ്രയോഗം കാലഹരണപ്പെട്ടതാണ്. ഏത് കാലത്താണ് ഇവരൊക്കെ ജീവിക്കുന്നത്? കേന്ദ്രത്തിന്റെയും ബി.ജെ.പിയുടെയും സമീപനമാണ് രണ്ടുപേരും പറഞ്ഞത്. ഇവര്‍ക്കൊക്കെ കേരളത്തോട് പുച്ഛമാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
കേന്ദ്ര ബജറ്റിലെ കടുത്ത അവഗണനക്ക് പിന്നാലെ കേരളത്തെ പരിഹസിച്ചുള്ള ജോർജ് കുര്യന്റെ പരാമർശവും സുരേഷ് ഗോപിയുടെ 'ഉന്നതകുലജാതർ' പരാമർശവും വലിയ രാഷ്ട്രീയ വിവാദത്തിനാണ് വഴിവെച്ചത്. ബജറ്റിൽ കേരളത്തോട് മുഖം തിരിച്ചത് സംബന്ധിച്ച ചോദ്യങ്ങൾക്ക് ‘കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ ബജറ്റിൽ സഹായം പ്രഖ്യാപിക്കാമെന്നാ’യിരുന്നു കേന്ദ്രമന്ത്രിയുടെ പരമാർശം.
പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം നൽകുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങളിൽ പിന്നാക്കമാണ് കേരളമെന്ന് പറയണം. അങ്ങനെയാണെങ്കിൽ കമീഷൻ പരിശോധിച്ച് കേന്ദ്ര സർക്കാറിന് റിപ്പോർട്ട് നൽകുമെന്നും ജോർജ് കുര്യന്‍ വ്യക്തമാക്കി.
'പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് കൊടുക്കുന്നത്. കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ, അപ്പോള്‍ കിട്ടും. ഞങ്ങള്‍ക്ക് റോഡില്ല, ഞങ്ങള്‍ക്ക് വിദ്യാഭ്യാസമില്ല, ഞങ്ങള്‍ക്ക് അങ്ങനെയുള്ള കാര്യമില്ല എന്ന് കേരളം പ്രഖ്യാപിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, സമൂഹികപരമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ പിന്നാക്കമാണ് എന്ന് പറഞ്ഞാൽ അത് കമീഷന്‍ പരിശോധിക്കും. പരിശോധിച്ചു കഴിഞ്ഞാല്‍ സർക്കാറിന് റിപ്പോര്‍ട്ട് കൊടുക്കും. അങ്ങനെയാണ് തീരുമാനിക്കുക. അല്ലാതെ സർക്കാർ അല്ലല്ലോ' എന്നായിരുന്നു ജോർജ് കുര്യന്‍ പറഞ്ഞത്.
ആദിവാസി വകുപ്പ് ഉന്നതകുല ജാതർ കൈകാര്യം ചെയ്യണമെന്നും എങ്കിൽ അവരുടെ കാര്യത്തിൽ ഉന്നതി ഉണ്ടാകുമെന്നുമാണ് ഡൽഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത്. ഗോത്രകാര്യ വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യട്ടെ. ഗോത്രവിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ. അത്തരം ജനാധിപത്യ മാറ്റങ്ങൾ ഉണ്ടാകണം.
മുന്നാക്ക വിഭാഗക്കാരുടെ ചുമതലയിൽ ഗോത്രവിഭാഗക്കാരും വരണം. ആദിവാസി വകുപ്പ് ഭരിക്കുന്ന മന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹം. ആദിവാസി വകുപ്പ് വേണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പലതവണ പ്രധാനമന്ത്രിയോട് ഈ ആഗ്രഹം പ്രകടിപ്പിച്ചു. ബജറ്റ് വകയിരുത്തൽ ഓരോ മേഖലക്കാണ്. കേരളം നിലവിളിക്കുകയല്ല വേണ്ടത്, കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കണം. ബിഹാറെന്നും കേരളം എന്നും ബജറ്റിൽ വേർതിരിച്ച് കണ്ടിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.