എം.എല്‍.എ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചത് പിണറായിയുടെ ഗുണ്ടാ സംഘമെന്ന് വി.ഡി സതീശൻ
text_fieldsകൊച്ചി: എം.എല്‍.എ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചത് പിണറായിയുടെ ഗുണ്ടാ സംഘമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പൊതുഖജനാവും ജനങ്ങളുടെ പോക്കറ്റും കൊള്ളയടിച്ച് പിണറായി വിജയനും കൂട്ടരും നടത്തുന്ന അശ്ലീല ഘോഷയാത്രക്കെതിരെ പ്രതിഷേധിക്കുന്നവരെ കായികമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണി അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ല.
പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് ഇരുന്നപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കാട്ടിയ അതേ ഗുണ്ടായിസം കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന പിണറായി വിജയന് യോജിച്ചതല്ല. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയ്‌ക്കെതിരായ ആക്രമണം അപലപനീയവും കാടത്തവുമാണ്. എം.എല്‍.എ ഉള്‍പ്പെടെയുളളവരെ പിണറായി വിജയന്റെ ഗുണ്ടകളാണ് ആക്രമിച്ചത്.
മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോകുന്ന സി.പി.എം ക്രിമിനലുകളാണ് വഴിയരുകില്‍ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ മൃഗീയമായി ആക്രമിക്കുന്നത്. കേരള ചരിത്രത്തില്‍ ആദ്യമാണ് ഗുണ്ടാസംഘത്തിന്റെ അകമ്പടിയില്‍ ഒരു മുഖ്യമന്ത്രി സഞ്ചരിക്കുന്നത്.
നവകേരള സദസിനെത്തുന്നവര്‍ ഒന്നിച്ച് ഊതിയാല്‍ പറന്ന് പോകുന്നവരേയുള്ളു പ്രതിഷേധക്കാരെന്നാണ് പിണറായി പറയുന്നത്. അതു തന്നെയാണ് ഞങ്ങള്‍ക്കും പറയാനുള്ളത്, കേരള ജനത ഒന്നിച്ച് ഊതിയാല്‍ പറന്നു പോകുന്നതേയുള്ളു നിങ്ങളുടെ ഭരണവും. ബംഗാളിലേതു പോലെ പിന്നീട് വിലപിച്ചിട്ടു കാര്യമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.