സർക്കാർ ധൂർത്ത് നിർത്തുന്നതിനു പകരം ജനങ്ങളുടെമേൽ നികുതിഭാരം അടിച്ചേൽപ്പിക്കുന്നു -വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: ധനവകുപ്പിനെ നോക്കുകുത്തിയാക്കി സർക്കാർ നടത്തുന്ന ധൂർത്ത് നിർത്തുന്നതിനുപകരം ജനങ്ങളുടെമേൽ നികുതിഭാരം അടിച്ചേൽപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബജറ്റിലെ നികുതികൊള്ളക്കെതിരെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് സംഘടിപ്പിച്ച പ്രക്ഷോഭത്തിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നികുതികൊള്ള വെച്ചുപൊറുപ്പിക്കില്ല. സർക്കാറിന്‍റെ കെടുകാര്യസ്ഥതയും അനാസ്ഥയും ധനകാര്യ രംഗത്തെ ദുർവിനിയോഗവും വരുത്തിവെച്ച ധനപ്രതിസന്ധിയിൽനിന്ന് സംസ്ഥാനത്തെ രക്ഷിക്കാനുള്ള നികുതി വർധനയെ പ്രതിപക്ഷം ചെറുത്തുതോൽപ്പിക്കും. ഇപ്പോഴത്തെ നികുതിവർധന സംസ്ഥാനത്തിന്‍റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനു പകരം നികുതിവെട്ടിപ്പിനേ ഉപകരിക്കൂ.
70,000 കോടിയുടെ നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ ഉണ്ടായിരിക്കെയാണ് ബജറ്റിലൂടെ 4,000 കോടിയുടെ പുതിയ നികുതികൂടി ജനങ്ങൾക്കുമേൽ സർക്കാർ അടിച്ചേൽപ്പിച്ചിരിക്കുന്നത്. ഇങ്ങനെപോയാൽ കൂടുതൽ നേരം നിൽക്കുന്നതിനും ഇരിക്കുന്നതിനും നോക്കുന്നതിനും നികുതി നൽകേണ്ടിവരുന്ന അവസ്ഥയാണ് ഇനി വരാൻപോകുന്നത്.
ധൂർത്തിനുവേണ്ടിയാണ് നികുതി കൂട്ടുന്നത്. യുവജന കമീഷൻ ചെയർപേഴ്സന് മുൻകാല പ്രാബല്യത്തോടെ ശമ്പളം വർധിപ്പിച്ചതും മുമ്പ് കോൺഗ്രസ് നേതാക്കളെ പറഞ്ഞു പറ്റിച്ചിരുന്നയാളെ ഇപ്പോൾ മോദിയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഡൽഹിയിൽ നിയമിച്ചതും അനാവശ്യ ധൂർത്തിന് ഉദാഹരണങ്ങളാണെന്നും സതീശൻ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.