പൊലീസിനെ അഴിഞ്ഞാടാൻ വിട്ടിട്ട് സമാധാനപരമായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: വനിതാ പ്രവർത്തകയുടെ തുണി വലിച്ചു കീറിയ എസ്.ഐക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പൊലീസ് അക്രമിച്ച്, തടഞ്ഞു വച്ച വനിത പ്രവർത്തകരെ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ മോശമായാണ് പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പെരുമാറിയത്. സമരത്തിൽ പങ്കെടുത്ത വനിതാ പ്രവർത്തകയുടെ വസ്ത്രം പുരുഷ പൊലീസുകാരൻ വലിച്ചുകീറി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തെ തല്ലി പരിക്കേൽപ്പിച്ചു. പെൺകുട്ടികളെ ലാത്തി കൊണ്ട് കുത്തിയത് പുരുഷ പൊലീസുകാരാണ്. പരിക്കേറ്റ വനിത പ്രവർത്തകരെ തടഞ്ഞുവച്ചു. ഞാൻ അവരെ എന്റെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റുകയാണ്.
അനാവശ്യമായി പൊലിസ് പെൺകുട്ടികൾക്ക് നേരെ ആക്രമണം നടത്തിയതാണ് സ്ഥിതി വഷളാകാൻ കാരണം. വനിത പ്രവർത്തകയുടെ തുണി വലിച്ചു കീറിയ പുരുഷ എസ്.ഐക്കെതിരെ നടപടി വേണം. യൂത്ത് കോൺഗ്രസ് സമരം അടിച്ചമർത്താൻ പൊലീസ് പോരാ. ഇതിനേക്കാൻ വലിയ സമരം കാണേണ്ടി വരും. പൊലീസിനെ അഴിഞ്ഞാടാൻ വിട്ടിട്ട് സമാധാനപരമായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട.
ഡി.സി.സി ഓഫീസിന് മുന്നിൽ പൊലീസ് അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാകുകയാണ്. ഓഫീസിനകത്ത് കയറാമെന്ന് പൊലീസ് വിചാരിക്കണ്ട. പ്രവർത്തകരേയും ഓഫീസിനേയും സംരക്ഷിക്കാൻ ഞങ്ങൾക്കറിയാം. അനാവശ്യമായി ഒരാളേയും തൊടാൻ അനുവദിക്കില്ല. കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ പ്രവർത്തകരെ 'മോളെ കരയല്ലേ' എന്ന് സമാധാനിപ്പിച്ച അതേ പൊലീസാണ് ഇവിടെ പെൺകുട്ടിയുടെ തുണി വലിച്ചുകീറിയത്. പൊലീസ് അഹങ്കാരം കാണിക്കരുതെന്നും അദ്ദഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.