ആറളം ഫാമിലെ വെള്ളാന കരാർ : മന്ത്രി ഒ.ആർ. കേളു അറിയാതെയെന്ന് രേഖകൾ
text_fieldsകോഴിക്കോട് : ആറളം ഫാം അധികൃതർ സ്വകാര്യ സംരംഭകരുമായി കരാർ ഒപ്പിട്ടത് മന്ത്രി ഒ.ആർ. കേളുവും പട്ടികവർഗ വകുപ്പും അറിയാതെയെന്ന് രേഖകൾ. പങ്കാളിത്ത സംരംഭക കൃഷി നടപ്പാക്കുന്നത് സംബന്ധിച്ച് ആറളം ഫാമിൽ നിന്നും ലഭിച്ച പ്രൊപ്പോസൽ സർക്കാർ തലത്തിൽ പരിശോധിച്ചു വരുകയാണെന്ന് മന്ത്രി ഒ.ആർ കേളു നിയമസഭയിൽ നൽകിയ മറുപടി.
ഫാം അധികൃതർ അറിയച്ചത് പ്രകാരം 2024 ആഗസ്റ്റ് 13ന് ആറളം ഫാമിൽ വെച്ച് സംരംഭകരുമായി അഭിമുഖം നടത്തി. ഫാം മുന്നോട്ട് വെച്ച ഉപാധികളുമായി സഹകരിക്കാൻ തയാറായ അഞ്ച് സംരംഭം കൂട്ടായ്മകളുമായി അനുമതി ഉടമ്പടി തയാറാക്കുന്നതിന് ശുപാർശ ചെയ്തു. ഹൈകോടതിയുടെ അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനായ ഹരീഷ് വാസുദേവിന്റെ നിയമോപദേശത്തോടെയാണ് കരാർ തയാറാക്കിയത്. തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സംരംഭകർ കാർ ഒപ്പിട്ട് ഫാമിൽ പണി തുടങ്ങി.
2010 ജൂൺ 10ന് ആറളം ഫാമിനെ 1956 ലെ കമ്പനീസ് നിയമപ്രകാരം ആറളം ഫാമിങ് കോപ്പറേഷൻ ലിമിറ്റഡ് എന്ന പേരിൽ സർക്കാരിൻറെ പൂർണ ഉടമസ്ഥതയുള്ള ഒരു സ്വകാര്യ കമ്പനിയായി രജിസ്റ്റർ ചെയ്തിരുന്നു.
കമ്പനി നിയമാവലി പ്രകാരം ആറളം ഫാമിലെ ഭൂമി ഏതെങ്കിലും വ്യക്തികളുമായോ മറ്റ് സഹകരണ കമ്പനികളുമായോ കരാറിൽ ഏർപ്പെടാൻ കമ്പനിക്ക് അധികാരമുണ്ടെന്നാണ് അധികൃതരുടെ വാദം. ഈ അധികാരം കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നിക്ഷിപ്തമാണ്. 2024 ജൂലൈ 18 നടന്ന 35ാ മത് ബോർഡ് യോഗത്തിൽ പങ്കാളിത്തെ കൃഷി സംബന്ധിച്ച് ചർച്ച ചെയ്തു. ബോർഡിത്തിന്റെ നിർദേശ പ്രകാരം ജൂൺ 20ന് പരസ്യം നൽകി സംരംഭകരെ ക്ഷണിച്ചു.
ഫാമിന്റെ താല്പര്യങ്ങൾ മുൻനിർത്തി സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായി സബ് കലക്ടർ നേതൃത്വത്തിൽ ജില്ലാ ഫിനാൻസ് ഓഫീസർ, ജില്ലാ നിയമ ഓഫീസർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, കൃഷി വിജ്ഞാനകേന്ദ്രം പ്രോജക്ട് ഡയറക്ടർ, ജില്ലാ വ്യവസായ ഓഫീസ് തുടങ്ങിയവർ നേതൃത്വത്തിൽ കമ്മറ്റി രൂപീകരിച്ചു. ഇത്തരത്തിൽ പരസ്യം മുഖേന എത്തിയ 15 ഓളം സംരംഭങ്ങളുടെ പ്രൊപ്പോസലുകൾ പിരശോധിച്ച് അഞ്ച് പേരെ തെരഞ്ഞെടുത്തു. അവരമായി കരാർ ഒപ്പുവെച്ചു. കരാറിലൂടെ 200 കോടി രൂപയുടെ നിക്ഷേപവും പ്രതിദിനം പുനരധിവാസ മേഖലയിൽ നിന്നും 300 ഓളം പേർക്ക് തൊഴിലും 96 കോടി രൂപയുടെ വരുമാനവിഹിതവും ലഭ്യമാകും എന്നാണ് ഫാം അധികൃതർ പറയുന്നത്.
ആദിവാസി പുനരധിവാസം ലക്ഷ്യം ആണ് 2004 പട്ടികവർഗ ഉപപദ്ധതിയുടെ 42 കോടി രൂപ നൽകി കേന്ദ്രസർക്കാരിൽ നിന്നും ആറളം ഫാം 7650 ഏക്കർ ഭൂമി വാങ്ങിയത്. കേന്ദ്രസർക്കാർ ഫാം ചെറിയ വില്ക്ക് നൽകിയത് ആദിവാസി പുരനധിവാസത്തിനാണ്. അതിൻറെ പകുതി ഭാഗം കൃഷിയിടമായി നിലനിർത്തിയത് പുനരധിവാസ മേഖലയിലെ ആദിവാസി കുടുംബങ്ങളുടെ തൊഴിലനും വരുമാനവും ഉറപ്പുവരുത്തുന്നതിനായിരുന്നു. പിന്നീട് അത് കമ്പനിയാക്കിയത് ഇടത് സർക്കരാണ്.
കമ്പനി എന്നും നഷ്ടത്തിലായിരുന്നു. അത് നികത്തുന്നതിന് 45 കോടി രൂപയാണ് പട്ടികവർഗ്ഗ വകുപ്പിൽനിന്ന് പലതവണയായി ഫാമിന് നൽകിയത്. പിന്നീട് ഫാമിന്റെ ആധുനികരണത്തിന് 14 കോടിയുടെ പദ്ധതി കാർഷിക സർവകലാശാല തയാറാക്കി. ഫാം അധികൃതരുടെ കെടുകാര്യസ്ഥത കാരണം അതും വിജയം കണ്ടില്ല. ഫാം നിലവിൽ 11 കോടി രൂപ കടത്തിലാണ്. ചുരുക്കത്തിൽ ആദിവാസി ഫണ്ട് ഏതാണ്ട് 60 കോടിയോളം രൂപ തിന്നു തീർക്കാൻ ഫാമിങ് കമ്പനിക്ക് കഴിഞ്ഞു.
പത്തുവർഷമായി ഫാമിലേക്ക് തൊഴിലാളികളെ എടുക്കുന്നില്ല. ആദിവാസികൾക്ക് തൊഴിൽ നൽകാനും ഫാമിന്റെ സമ്പത്ത് വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് സംരംഭക പങ്കാളിത്ത കൃഷി ആവിഷ്കരിച്ചിരിക്കുന്നത് എന്നാണ് അധികൃതരുടെ പുതിയ വാദം. ഇത് നേരത്തെ നടപ്പിലാക്കിവരുന്ന പൈനാപ്പിൾ കൃഷിയുടെ തുടർച്ചയാണ്. കരാർ ഏടുത്തവർക്കൊക്കെ കോടികൾ ലാഭം കിട്ടി. ഫാമിന്റെ നഷ്ടം നികത്താൻ പട്ടികവർഗവകുപ്പിൽനിന്ന് കോടികൾ നൽകണം. ഫാമിലെ വെള്ളനാകൾ കൊഴുത്ത് തടിക്കുന്ന കരാറാണിതെന്ന കാര്യത്തിൽ സംശയമില്ല. ആദിവാസി പുനരധിവാസ ഭൂമിക്ക് മേലാണ് ഈ അട്ടിമറി നടത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.