‘ഒരു സംഘ്പരിവാറുകാരന്‍റെ വർഗീയ വിഷം മറ്റൊരു സംഘ്പരിവാറുകാരന് പോസിറ്റീവ് ആകും’; വെള്ളാപ്പള്ളിയെ ന്യായീകരിച്ച ജോർജ് കുര്യനെതിരെ ജിന്‍റോ ജോൺ
text_fieldsകോഴിക്കോട്: മലപ്പുറം ജില്ലയെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്‍റെ വിദ്വേഷ പരാമർശത്തെ ന്യായീകരിച്ച കേന്ദ്രമന്ത്രി ജോർജ് കുര്യനെതിരെ കോൺഗ്രസ് നേതാവ് ജിന്‍റോ ജോൺ. ഒരു സംഘ്പരിവാറുകാരന്‍റെ വർഗീയ വിഷം മറ്റൊരു സംഘ്പരിവാറുകാരന് പോസിറ്റീവ് ആകുമെന്നും പക്ഷേ മതേതര ബോധമുള്ള മലയാളിക്ക് നെഗറ്റീവ് ആണെന്നും ജിന്‍റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചു.
ജിന്‍റോ ജോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ഒരു സംഘിയുടെ വർഗ്ഗീയ വിഷം മറ്റൊരു സംഘിക്ക് പോസിറ്റീവ് ആകും. പക്ഷേ മതേതര ബോധമുള്ള മലയാളിക്ക് നെഗറ്റീവ് ആണ്. മലപ്പുറം ജില്ല സംബന്ധിച്ച വെള്ളാപ്പള്ളിയുടെ പരാമർശത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ജോർജ് കുര്യർ ന്യായീകരിച്ചത്. സമുദായ നേതാക്കള്‍ അവരുടെ സമുദായത്തിന് വേണ്ടി പറയുമെന്നായിരുന്നു ജോര്‍ജ് കുര്യൻ പറഞ്ഞത്. അങ്ങനെ സംസാരിക്കാന്‍ പാടില്ലെന്ന് പറയാന്‍ കഴിയില്ല. മലപ്പുറം നല്ല രാജ്യമെന്ന് പറഞ്ഞത് ആ ജില്ലയുടെ കരുത്താണെന്നും ജോര്‍ജ് കുര്യൻ പറഞ്ഞു.
വിദ്വേഷ പരാമർശത്തിൽ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടി എ.ഐ.വൈ.എഫ്, ഐ.എൻ.എൽ, പി.ഡി.പി, നാഷണൽ ലീഗ്, എസ്.ഡി.പി.ഐ അടക്കമുള്ള സംഘടനകൾ പരാതി നൽകിയിരുന്നു. എന്നാൽ, വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമർശത്തിൽ കേസെടുക്കാനാകില്ലെന്ന നിയമോപദേശം ലഭിച്ചതെന്നാണ് എടക്കര പൊലീസ് പറയുന്നത്. വെള്ളാപ്പള്ളി ഏത് വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്ന് പ്രസംഗത്തിൽ വ്യക്തതയില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.
നിലമ്പൂർ ചുങ്കത്തറയിൽ നടന്ന എസ്.എൻ.ഡി.പി യോഗം കൺവെൻഷനിലാണ് വെള്ളാപ്പള്ളി മലപ്പുറം ജില്ലയെ കുറിച്ച് വിദ്വേഷ പരാമർശം നടത്തിയത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നും ഇവിടെ ഈഴവരെല്ലാം ഭയന്നു ജീവിക്കുന്നവരാണെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.
'നിങ്ങളുടെ പരിമിതികളും പ്രയാസങ്ങളും എനിക്കറിയാം. നിങ്ങൾ പ്രത്യേക രാജ്യത്തിനിടയിൽ മറ്റൊരു തരം ആളുകളുടെ ഇടയിൽ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് എനിക്കറിയാം.
സ്വതന്ത്രമായ വായുപോലും ഇവിടെ നിങ്ങൾക്ക് ലഭിക്കുന്നില്ല. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്ക ജനവിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ? മഞ്ചേരി (കെ.ആർ. ഭാസ്കരപിള്ള) ഉള്ളതുകൊണ്ടും അദ്ദേഹത്തിന് ചില സ്ഥാപനങ്ങൾ ഉള്ളതുകൊണ്ടും നിങ്ങൾ കുറച്ച് പേർക്ക് വിദ്യാഭ്യാസം ലഭിച്ചു' -വെള്ളാപ്പള്ളി പറഞ്ഞു.
വെറും വോട്ടുകുത്തിയന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. സംസ്ഥാനത്താകെ ഈ സാഹചര്യം നിലനിൽക്കുന്നുണ്ട്. ഒന്നിച്ചു നിൽക്കാത്തതാണ് ഈ ദുരന്തത്തിന് കാരണം. ഇവിടെ ചിലർ എല്ലാം സ്വന്തമാക്കുകയാണ്. ഈഴവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ് ഇടമുള്ളത്.
സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവർക്കില്ല. ആർ. ശങ്കർ മുഖ്യമന്ത്രിയായ കാലത്ത് ലഭിച്ചതൊഴിച്ചാൽ പിന്നീട് ഒന്നും കിട്ടിയില്ല. കണ്ണേ കരളേയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയിൽ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.