'ഇവിടം വിട്ടു പോയ്ക്കോ, വേഗം രക്ഷപ്പെട്ടോ, വൻദുരന്തം വരാനിരിക്കുന്നു'; കഥയിൽ ഒരു കിളി കുട്ടികളെ ഓർമിപ്പിച്ചു
text_fieldsമേപ്പാടി: വെള്ളാർമല ജി.വി.എച്ച്.എസ്.എസ് ഇന്നൊരു ദുരന്തത്തിന്‍റെ ബാക്കിപത്രമാണ്. ഉരുൾപൊട്ടലിൽ രണ്ട് ഗ്രാമങ്ങൾ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമായപ്പോൾ മേഖലയിലെ പ്രധാന സ്കൂളായ വെള്ളാർമല ജി.വി.എച്ച്.എസ്.എസ് പാതി തകർന്നൊരു സ്മാരകമായി. സ്കൂളിലെ 24 വിദ്യാർഥികളെ ഇനിയും ബന്ധപ്പെടാനായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
വെള്ളാർമല സ്കൂളിലെ 'ലിറ്റിൽ കൈറ്റ്സ്' കുട്ടികൾ തയാറാക്കിയ ഡിജിറ്റൽ മാഗസിന്‍റെ പേരാണ് "വെള്ളാരങ്കല്ലുകൾ". നാടിന്‍റെ സൗന്ദര്യവും നന്മയും വിവരിക്കുന്ന പുസ്തകത്തിന്‍റെ അവസാനം ഒരു മുന്നറിയിപ്പാണ്. കഥയിലെ ഒരു കിളി വന്ന് കുട്ടികളോട് പറയുന്നു, 'ഇവിടം വിട്ടു പോയ്ക്കോ, വേഗം രക്ഷപ്പെട്ടോ, ഒരു വൻദുരന്തം വരാനിരിക്കുന്നു, മലവെള്ളപ്പാച്ചിൽ നിന്ന് ഉടൻ രക്ഷപ്പെട്ടോ' എന്ന്. 'കൈറ്റ്' സി.ഇ.ഒ കെ. അൻവർ സാദത്താണ് ഇതുസംബന്ധിച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
കെ. അൻവർ സാദത്തിന്‍റെ കുറിപ്പ്
വയനാട്ടിലെ വെള്ളാർമല സ്കൂളിലെ 'ലിറ്റിൽ കൈറ്റ്സ്' കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ്റെ പേരാണ് "വെള്ളാരങ്കല്ലുകൾ".
എൻ്റെ പുഴയെന്നും, ഈ കുളിരരുവിയുടെ തീരത്ത് എന്നും മറ്റും നാടിൻ്റെ സൗഭാഗ്യങ്ങളെ കുറിച്ച് നിറയെ എഴുതിയിട്ടുണ്ട് അവർ. തൻ്റെ നാടിൻ്റെ മനോഹാരിതയും പ്രകൃതിഭംഗിയും എല്ലാമാണ് അധികം പേജുകളിലും..
മാഗസിൻ്റെ അവസാനം ഒരു കഥയാണ്. കഥയുടെ അവസാന ഭാഗത്ത് "ഇവിടം വിട്ടു പോയ്ക്കോ, വേഗം രക്ഷപ്പെട്ടോ, ഒരു വൻദുരന്തം വരാനിരിക്കുന്നു, മലവെള്ളപ്പാച്ചിൽ നിന്ന് ഉടൻ രക്ഷപ്പെട്ടോ" എന്ന് ഒരു കിളി കുട്ടികളെ ഓർമിപ്പിക്കുകയാണ്.
കണ്ണീർപ്പൂക്കൾ...
തോട്ടംതൊഴിലാളികളും സാധാരണക്കാരുമായവരുടെ മക്കൾ പഠിക്കുന്ന വിദ്യാലയമാണ് വെള്ളാർമല സ്കൂൾ. 497 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. ഇതിൽ നല്ലൊരു ശതമാനം കുട്ടികളും ഉരുൾപൊട്ടൽ ദുരന്തം നടന്ന പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. എന്നാൽ, ദുരന്തം നടന്നതിനുശേഷം 24ഓളം കുട്ടികളുമായും അവരുടെ രക്ഷിതാക്കളുമായും ബന്ധപ്പെടാൻ രക്ഷാപ്രവർത്തകർക്കോ അധ്യാപകർക്കോ കഴിഞ്ഞിട്ടില്ല. രക്ഷിതാക്കളെ വിളിച്ചാണ് അതത് ക്ലാസ് അധ്യാപകർ കുട്ടികളുടെ കാര്യങ്ങൾ അറിയുന്നത്. പക്ഷേ, ഇപ്പോഴും 24 കുട്ടികളെ പറ്റി വിവരമില്ല.
വിവിധ സ്ഥലങ്ങളിലെ ക്യാമ്പുകളിൽ രക്ഷപ്പെട്ട കുട്ടികളും മറ്റുമുള്ളതിനാൽ ആരൊക്കെയാണ് ജീവനോടെയുള്ളതെന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. കഴിഞ്ഞദിവസംവരെ മഴയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ച സ്കൂളായിരുന്നു ഇത്.
ഉരുൾപൊട്ടലിൽ കൂറ്റൻ മരത്തടികളും പാറകളും വീടുകളുടെ അവശിഷ്ടങ്ങളും കുത്തിയൊലിച്ച് സ്കൂളിന്റെ ഒരുകെട്ടിടം പൂർണമായി തകർന്നു. റോഡിനോട് ചേർന്ന മറ്റൊരു കെട്ടിടത്തിന്റെ താഴ്ഭാഗവും തകർന്നു. ചുവരുകളെല്ലാം തകർന്നതിനാൽ കാലുകളിൽ നിൽക്കുന്ന കെട്ടിടം മാത്രമായി സ്കൂൾ മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.