നാടറിഞ്ഞത് പൊലീസ് വന്നപ്പോൾ; ഫര്‍സാനയെ കൊന്നത് അവസാനം
text_fieldsതിരുവനന്തപുരം: രാവിലെ മുതല്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ അതിക്രൂരമായ കൊലപാതകങ്ങള്‍ നടന്നിട്ടും നാടറിയുന്നത് വൈകീട്ട് ആറുമണിക്കുശേഷം പൊലീസ് എത്തുമ്പോള്‍. പേരുമലയിലെ വീട്ടില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള കല്ലറ പാങ്ങോട്ട് എത്തിയാണ് ഒറ്റക്ക് താമസിക്കുന്ന മുത്തശ്ശി സല്‍മാബീവിയെ അഫാന് ആദ്യം കൊലപ്പെടുത്തിയത്. ഇവരെ കുളിമുറിയില്‍ മരിച്ച നിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയിരുന്നു. തെന്നിവീണുണ്ടായ മരണമാണെന്നാണ് നാട്ടുകാര്‍ കരുതിയത്.
എന്നാല്‍ അഫാന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഇത് കൊലപാതകമാണ് എന്നറിഞ്ഞത്. പിന്നീട് അഫാന് കൊന്നത് പുല്ലമ്പാറ എസ്.എന്‍ പുരത്തുള്ള പിതൃസഹോദരന് ലത്തീഫ് (69), ഭാര്യ ഷാഹിദ (59) എന്നിവരെയാണ് റിട്ട. സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ ലത്തീഫിന്റെ മൃതദേഹം കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തലക്കുപിന്നില്‍ ചുറ്റിക കൊണ്ട് അടിച്ചു കൊന്നെന്നാണ് സൂചന. ഇവിടെയും കൊലപാതകം നടന്ന വിവരം നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല.
ഈ കൊടുംക്രൂരതകള്‍ക്കു ശേഷം അഫാന് വീട്ടിലെത്തി അനുജനെ പുറത്തുകൊണ്ടുപോയി ആഹാരം വാങ്ങിക്കൊടുത്തുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിനുശേഷമാണ് സഹോദരനെയും തന്റെ പെണ്‍സുഹൃത്തിനെയും അമ്മയെയും ആക്രമിച്ചത്. ഏറ്റവും ഒടുവിലാണ് പെണ്‍സുഹൃത്ത് ഫര്‍സാനയെ കൊന്നതെന്നാണു സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.