വീണക്കും നേതാക്കൾക്കുമെതിരെ വിജിലൻസിന് പരാതി
text_fieldsകൊച്ചി: സി.എം.ആർ.എൽ കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്.
വീണ വിജയന് പുറമെ പിണറായി വിജയൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹീംകുഞ്ഞ്, എ. ഗോവിന്ദൻ എന്നിവരെയും സി.എം.ആർ.എൽ അധികൃതരെയും എതിർ കക്ഷികളാക്കിയാണ് പരാതി. സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട നികുതി തർക്കത്തിൽ ആദായനികുതി വകുപ്പിന്റെ സെറ്റിൽമെന്റ് ബോർഡ് പുറപ്പെടുവിച്ച ഉത്തരവും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. കമ്പനിയിൽനിന്ന് പണം കൈപ്പറ്റിയ വീണ വിജയനും ഈ ഉത്തരവിൽ പരാമർശിക്കപ്പെടുന്ന രാഷ്ടീയ നേതാക്കൾക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
സി.എം.ആർ.എൽ എം.ഡിയുടെ വീട്ടിലും ഓഫിസിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ നികുതിവെട്ടിപ്പിന്റെ നിരവധി തെളിവുകൾ കണ്ടെടുത്തതായി പരാതിയിൽ പറയുന്നു. ഇടപാടുകളിൽ ഹവാല പണം ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. പരാതിയുടെ പകർപ്പ് ഗവർണറടക്കമുള്ളവർക്കും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.