അനധികൃത സ്വത്ത്: കെ.എം. ഷാജിയെ മൂന്നാമതും ചോദ്യം ചെയ്തു
text_fieldsകോഴിക്കോട്: മൊഴിയിലും രേഖകളിലും വൈരുധ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിയെ വീണ്ടും വിജിലൻസ് ചോദ്യം ചെയ്തു. ബുധനാഴ്ച രാവിലെ പത്തര മുതൽ ഉച്ചവരെ വിജിലൻസ് ഓഫിസിൽ എസ്.പി എസ്. ശശിധരെൻറ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. നേരത്തെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴികളും ഷാജി സമർപ്പിച്ച രേഖകളും പരിശോധിച്ചതിലാണ് വൈരുധ്യങ്ങൾ കണ്ടെത്തിയത്. തുടർന്ന് വിജിലൻസ് സ്വമേധയാ ശേഖരിച്ച തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. ഷാജിയുടെ ഭാര്യ ആശയെയും ഇനി ചോദ്യം ചെയ്യുമെന്നാണ് സൂചന.
എം.എൽ.എയായിരിക്കെ കണ്ണൂർ അഴീക്കോട്ടെ സ്കൂളിന് പ്ലസ് ടു അനുവദിച്ചുകിട്ടാൻ ഷാജി സ്കൂൾ മനേജ്മെൻറിൽനിന്ന് 25 ലക്ഷം രൂപ കൈപ്പറ്റിയതിെൻറ വിവരങ്ങൾ പുറത്തുവന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി. അഴീക്കോട്ടെ യു.ഡി.എഫ് സ്ഥാനാർഥിയായ ഷാജിയുടെ വീട്ടിൽ നിന്ന് 47 ലക്ഷം രൂപയും നിരവധി രേഖകളും ഇതിനിടെ വിജിലൻസ് പിടിച്ചെടുക്കുകയും ചെയ്തു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നു പറഞ്ഞ ഷാജി, യു.ഡി.എഫ് അഴീക്കോട് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാൻ തീരുമാനിച്ച യോഗത്തിെൻറ മിനുട്സും പണം പിരിച്ച രശീതിയുടെ കൗണ്ടർ ഫോയിലുകളും വിജിലൻസിന് കൈമാറിയിരുന്നു. മാത്രമല്ല കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ സ്വത്തുവഹകളുടെയും കൃഷി, ബിസിനസ് പങ്കാളിത്തം എന്നിവയുടെ രേഖകളും കൈമാറി. ഇവയിലടക്കം പൊരുത്തക്കേട് കണ്ടെത്തിയതോടെയാണ് വീണ്ടും ചോദ്യം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.