കെ.എം. ഷാജിക്കെതിരായ അഴിമതി ആരോപണം: അഴീക്കോട് സ്കൂളിൽ വിജിലൻസ് പരിശോധന
text_fieldsകണ്ണൂർ: പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കെ.എം. ഷാജി എം.എൽ.എ കൈക്കൂലി വാങ്ങിയെന്ന കേസിൽ അഴീക്കോട് സ്കൂളിൽ വിജലൻസ് പരിശോധന. സ്കൂളിൽ നിന്നുള്ള രേഖകൾ വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വരവ് ചെലവ് കണക്കുകൾ രേഖപ്പെടുത്തിയ പുസ്തകങ്ങളാണ് വിജിലൻസ് പിടിച്ചെടുത്തത്. കേസിൽ സ്കൂൾ മാനേജറെയും പ്രതിയാക്കുമെന്ന സൂചനയാണ് വിജിലൻസ് നൽകുന്നത്.
കണ്ണൂര്‍ വിജിലന്‍സാണ് കേസ് അന്വേഷിക്കുന്നത്. എസ്പിക്കാണ് അന്വേഷണച്ചുമതല. 2013–14 കാലയളവിൽ അഴീക്കോട് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിക്കുന്നതിനു സ്കൂൾ മാനേജർ മുസ്‌ലിം ലീഗ് പൂതപ്പാറ ശാഖാ കമ്മിറ്റിയെ സമീപിച്ചതായി പരാതിയിൽ പറയുന്നു. സ്കൂൾ അനുവദിച്ചാൽ ഒരു ടീച്ചർ തസ്തികയ്ക്ക് വാങ്ങുന്ന പണം കമ്മിറ്റി ഓഫിസിെൻറ കെട്ടിടം നിർമിക്കാനായി നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടതായി പറയുന്നു.
2014ൽ കോഴ്സ് അനുവദിെച്ചങ്കിലും പണം ഒാഫിസ് നിർമാണത്തിന് നൽകേണ്ടെന്ന് കെ.എം.ഷാജി സ്കൂൾ മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നത്രെ. ഇതേത്തുടർന്ന് ലീഗ് പ്രാദേശിക നേതൃത്വം പണം വാങ്ങുന്നതിൽനിന്ന് പിന്തിരിഞ്ഞു. എന്നാൽ, പ്ലസ്ടു അനുവദിച്ചതിന് ചെലവഴിച്ച തുകയെക്കുറിച്ച് 2017ൽ സ്കൂൾ ജനറൽ ബോഡിയിൽ അന്വേഷണം വന്നപ്പോഴാണ് 25 ലക്ഷം രൂപ സ്കൂൾ മാനേജ്മെൻറ് ഷാജിക്ക് നൽകിയെന്ന വിവരം പുറത്തറിയുന്നത്. ഷാജിക്കെതിരെ മുസ്‍ലിം ലീഗ് നേതൃത്വവും സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. വിജിലൻസ് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ഇതിെൻറ രേഖകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
39 പേരടങ്ങുന്ന അഴീക്കോട് എജ്യുക്കേഷൻ സൊസൈറ്റിയാണ് സ്കൂൾ ഭരണം നടത്തുന്നത്. അവിടെ കണക്കിൽപെടാത്ത 35 ലക്ഷത്തോളം രൂപ ലഭിച്ചതായി കാണിച്ചിട്ടുണ്ട്. ഈ തുക എവിടെ പോയെന്നു രേഖകളിലൊന്നും പറയുന്നില്ലെന്ന് വിജിലൻസിെൻറ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തുക ഷാജിക്ക് കൊടുത്തായി സൊസൈറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തിട്ടുെണ്ടന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.
മുസ്ലിംലീഗ് അഴീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ്, പഞ്ചായത്ത് സെക്രട്ടറി, ലീഗ് പൂതപ്പാറ ശാഖാ സെക്രട്ടറി തുടങ്ങിയവർ കെ.എം.ഷാജി 25 ലക്ഷം രൂപ വാങ്ങിയതായി വിജിലൻസിന് മൊഴി നൽകിയിരുന്നു.
അതേസമയം, മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന് ആരോപിച്ച് ഷാജി രംഗത്തെത്തിയതിനെ തുടർന്നാണ് അന്വേഷണത്തിന് അനുമതി നൽകിയത് എന്ന ആക്ഷേപം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ പ്രതികാര നടപടിയാണ് കേസെന്ന് പറഞ്ഞാണ് കെ.എം ഷാജി വിമർശനങ്ങളെ പ്രതിരോധിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.