Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീലേഖക്കെതിരെ...

ശ്രീലേഖക്കെതിരെ വിജിലൻസ്​ അന്വേഷണം വേണ്ടെന്ന്​ സർക്കാർ

text_fields
bookmark_border
ശ്രീലേഖക്കെതിരെ വിജിലൻസ്​ അന്വേഷണം വേണ്ടെന്ന്​ സർക്കാർ
cancel

തിരുവനന്തപുരം: എ.ഡി.ജി.പി ആര്‍. ശ്രീലേഖക്കെതിരെ  അന്വേഷണം വേണ്ടെന്ന്​ സർക്കാർ.  ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഗതാഗതവകുപ്പ് കൈമാറിയ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്ന്​ പരിശോധനക്ക്​ ശേഷം ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് സർക്കാറിനെ അറിയിച്ചു. ഇതു സംബന്ധിച്ച റിപ്പോർട്ട്​ ചീഫ്​ സെക്രട്ടറി മുഖ്യമന്ത്രിക്ക്​ കൈമാറി. ശ്രീലേഖയുടെ ഭാഗത്തുനിന്നുണ്ടായത്​ ഭരണപരമായ പാളിച്ചകളാണെന്നും അഴിമതിയല്ലെന്നുമാണ്​ സർക്കാർ നിലപാട്​. അതിനാൽ ശ്രീലേഖക്കെതിരെ അന്വേഷണം വേണ്ടെന്ന നിലപാട്​ സർക്കാർ വിജിലൻസ്​ കോടതിയെ അറിയിക്കും.

ഗതാഗത കമീഷണറായിരിക്കെ ശ്രീലേഖ കോടികളുടെ ക്രമക്കേടും നിയമന അഴിമതിയും നടത്തിയെന്ന് പരാതി ഉയര്‍ന്നിരുന്നു. പിന്നീട് ചുമതലയേറ്റ എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടുകളും നിയമലംഘനങ്ങളും കണ്ടെത്തി. വിജിലന്‍സ് അന്വേഷണം ശിപാര്‍ശചെയ്ത് തച്ചങ്കരി റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് സെക്രട്ടറി തലത്തില്‍ നടത്തിയ അന്വേഷണം തച്ചങ്കരിയുടെ കണ്ടത്തെല്‍ ശരിവെച്ചു. വകുപ്പ് സെക്രട്ടറിയും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവര്‍കൂടി ഒപ്പിട്ട അന്വേഷണ ശിപാര്‍ശ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന് കൈമാറുകയായിരുന്നു.  

ടോമിന്‍ ജെ. തച്ചങ്കരി ട്രാന്‍സ്പോര്‍ട്ട് കമീഷണറായിരുന്നപ്പോള്‍ തൃശൂരിലെ ബസുടമ നല്‍കിയ പരാതിയാണ് റിപ്പോര്‍ട്ടിനാധാരം. ശ്രീലേഖ അധികാര ദുര്‍വിനിയോഗം നടത്തി, സ്ഥലംമാറ്റങ്ങളില്‍ ക്രമക്കേട് നടന്നു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുണ്ടായിരുന്നത്. എന്നാല്‍, ശ്രീലേഖയോടുള്ള വ്യക്തിവിരോധം തീര്‍ക്കാന്‍ തച്ചങ്കരി ബസുടമയെ മുന്നില്‍നിര്‍ത്തി കളിക്കുകയായിരുന്നെന്നും ആക്ഷേപമുണ്ടായിരുന്നു.

അതിനിടെ ഇതുസംബന്ധിച്ച കേസ് ഇന്ന് വിജിലന്‍സ് കോടതിയിലെത്തിയപ്പോള്‍ ശ്രീലേഖക്കെതിരെ അന്വേഷണം നടക്കുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മാസങ്ങള്‍ പിന്നിട്ടിട്ടും റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാതെ ചീഫ് സെക്രട്ടറി ശിപാര്‍ശ പൂഴ്ത്തിയെന്നാരോപണത്തിൽ നിലപാട്​ വ്യക്തമാക്കാനും കോടതി വിജിലൻസിനോട്​ ആവശ്യപ്പെട്ടു.

ശ്രീലേഖക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചെന്ന് വിജിലന്‍സ് കോടതി

 എ.ഡി.ജി.പി ആര്‍. ശ്രീലേഖക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ ബിജു മനോഹര്‍ വിജിലന്‍സ് കോടതിയെ അറിയിച്ചു. ജോണ്‍സണ്‍ പടമാടന്‍ നവംബര്‍ 10ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച പരാതിയെതുടര്‍ന്ന് 16ന് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി ചൂണ്ടിക്കാട്ടി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സമാന പരാതിയില്‍ അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ പാച്ചിറ നവാസ് സമര്‍പ്പിച്ച ഹരജിയില്‍ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍, ശ്രീലേഖക്കെതിരായ പരാതിക്ക് പുറമെ സെക്രട്ടറിതല അന്വേഷണ റിപ്പോര്‍ട്ട് ചീഫ്സെക്രട്ടറി എസ്.എം. വിജയാനന്ദ് പൂഴ്ത്തിയെന്ന ആരോപണം സംബന്ധിച്ച വിശദ അന്വേഷണം ആവശ്യമാണെന്ന് ഹരജിക്കാരന്‍ വാദിച്ചു. കോടതിയില്‍ ഹരജി സമര്‍പ്പിച്ചശേഷം ചീഫ്സെക്രട്ടറി പരാതിയിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ ശ്രമം നടത്തുകയാണെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇതിനെതുടര്‍ന്ന് ചീഫ്സെക്രട്ടറിക്കെതിരായ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

എ.ഡി.ജി.പി ആര്‍. ശ്രീലേഖക്കെതിരെ വിജിലന്‍സ് ആരംഭിച്ച പ്രാഥമിക അന്വേഷണം 45 ദിവസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജഡ്ജി എ. ബദറുദ്ദീന്‍ ഉത്തരവിട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vigilencer sreelekhaadgp
News Summary - vigilence case against R Sreelekha
Next Story