വീഹായും മാതാപിതാക്കളുമെത്തി, ജീവിതത്തിലേക്ക് തിരിച്ചുനടത്തിയ സുഹൈലിനെ കാണാൻ
text_fieldsനെടുമ്പാശ്ശേരി: തന്റെ മൂലകോശം സ്വീകരിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന വീഹായെ കണ്ടപ്പോൾ സുഹൈൽ സന്തോഷംകൊണ്ട് മതിമറന്നു. മാതാപിതാക്കളുടെ കൈയിൽ നിന്ന് കുട്ടിയെ വാരിയെടുത്തെങ്കിലും അപരിചിതത്വം മൂലം അവൾ കിണുങ്ങിനിന്നു. നെടുമ്പാശ്ശേരി മഠത്തിൽ വീടാണ് ഈ ധന്യമുഹൂർത്തത്തിന് സാക്ഷ്യംവഹിച്ചത്.
സക്കീർ ഹുസൈൻ-സുനിത ദമ്പതികളുടെ മകനായ അമീർ സുഹൈൽ ഹുസൈനാണ് രക്താർബുദം ബാധിച്ച പുണെ സ്വദേശി വീഹയെന്ന ഒന്നരവയസ്സുള്ള കുട്ടിക്ക് മൂലകോശം ദാനം ചെയ്തത്. ഇപ്പോൾ ഈ കുട്ടിക്ക് അർബുദത്തിൽ നിന്ന് ഏറക്കുറെ മുക്തി നേടാൻ കഴിഞ്ഞതായി വീഹായുടെ പിതാവ് സന്ദീപ് ഖനേക്കറും മാതാവ് വിശാഖയും പറഞ്ഞു. മകൾക്ക് പുനർജീവൻ കിട്ടിയത് സുഹൈലിന്റെ വിശാലമനസ്കത ഒന്നുകൊണ്ടു മാത്രമാണ്.
മുമ്പ് യോജിച്ച മൂലകോശമുള്ള ഒരാളെ കിട്ടിയെങ്കിലും അവസാനനിമിഷം അയാൾ പിന്മാറി. വീഹായും മാതാപിതാക്കളും മുത്തശ്ശനും മുത്തശ്ശിയും ചേർന്നാണ് വെള്ളിയാഴ്ച സുഹൈലിന്റെ വീട്ടിലെത്തിയത്. വെള്ളിയാഴ്ച സുഹൈലിന്റെ പിറന്നാൾദിനം കൂടിയായിരുന്നു. കൂടാതെ വിവാഹം ഉറപ്പിക്കൽദിനവും. ഇതും കൂടി മനസ്സിലാക്കിയാണ് മുന്നറിയിപ്പില്ലാതെ ഇവരെത്തിച്ചേർന്നത്. താൻമൂലം ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്ന് സുഹൈൽ പറഞ്ഞു.
2019 സെപ്റ്റംബറിലാണ് മൂലകോശദാനം നടത്തിയത്. ബി.ടെക് പൂർത്തിയാക്കിയ സുഹൈൽ താമസിയാതെ ഉന്നതപഠനത്തിന് യു.കെയിലേക്ക് പോകും. ഇരുകുടുംബങ്ങളുടെയും കൂട്ടായ്മയിൽ പങ്കാളിയാകാൻ അൻവർ സാദത്ത് എം.എൽ.എയും ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡൻറ് സെബ മുഹമ്മദാലിയും എത്തിയിരുന്നു. ഇരുവരും പൊന്നാടയണിയിച്ച് സുഹൈലിനെ അഭിനന്ദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.