വിലങ്ങാട് ദുരന്തം: ഒമ്പത് വില്ലേജുകളിലെ വായ്പകളിലും കുടിശ്ശികകളിലും മൊറൊട്ടോറിയം
text_fieldsതിരുവനന്തപുരം: ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്ടെ വിലങ്ങാട് അടക്കമുള്ള വില്ലേജുകളിലെ പ്രകൃതി ദുരന്തബാധിതരുടെ വായ്പകളിലും വിവിധ സർക്കാർ കുടിശ്ശികകളിലുമുള്ള എല്ലാ റവന്യൂ റിക്കവറി നടപടികള്‍ക്കും മൊറൊട്ടോറിയം പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരാണ് മൊറൊട്ടോറിയം അനുവദിക്കാൻ തീരുമാനിച്ചത്.
വിലങ്ങാട്, നരിപ്പറ്റ, തൂണേരി, വളയം, ചെക്കിയാട്, തിനൂർ, എടച്ചേരി, വാണിമേൽ, നാദാപുരം എന്നീ വില്ലേജുകളിലെ റവന്യൂ റിക്കവറി കൂടിശ്ശികകൾക്കാണ് മൊറട്ടോറിയം ബാധകമാവുക. കേരള റവന്യൂ റിക്കവറി ആക്റ്റ്- 1968, സെക്ഷന്‍ 83B പ്രകാരമാണ് സർക്കാർ മൊറൊട്ടോറിയം അനുവദിച്ചത്.
2024 ആഗസ്റ്റ് 13ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ദുരന്തമേഖലയിലെ കര്‍ഷകര്‍ എടുത്ത കാര്‍ഷിക ലോണുകള്‍ എഴുതി തള്ളാന്‍ സർക്കാർ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടിരുന്നു.
കൂടുതല്‍ കടക്കെണിയിലേക്കും ജപ്തി നടപടിയിലേക്കും കര്‍ഷകരെ തള്ളി വിടരുത്. കൃഷിനാശം അതിഭീകരമാണ്. സമീപ കാലത്തൊന്നും ഇവിടെ കൃഷി ഇറക്കാന്‍ സാധ്യമല്ല. കൃഷി നാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം.
തേക്ക് കര്‍ഷകര്‍ ധാരാളമുള്ള സ്ഥലമാണ് വിലങ്ങാട്. കൃഷി വകുപ്പാണോ വനം വകുപ്പാണോ ഇവരുടെ നഷ്ടം നികത്തേണ്ടത് എന്ന കാര്യത്തില്‍ ആശയ കുഴപ്പം നിലനില്‍ക്കുന്നുണ്ട്. തേക്ക് കര്‍ഷകരുടെ നഷ്ടവും നികത്തണമെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ വർഷം ജൂലൈ 31നാണ് കോഴിക്കോട്ടെ വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. ദുരന്തത്തിൽ മുച്ചങ്കയം, കുറ്റല്ലൂർ, പന്നിയേരി, പറമ്പടിമല ഭാഗങ്ങളിൽ വ്യാപക കൃഷിനാശമാണ് സംഭവിച്ചത്. 35 വീടുകൾ പൂർണമായും 60 വീടുകൾ ഭാഗികമായും തകർന്നു. 300 കോടിയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഹെക്ടർ കണക്കിന് കൃഷിനാശവും പൊതുമരാമത്ത് റോഡും ഗ്രാമീണ റോഡുകളുമാണ് തകർന്നത്.
മനുഷ്യ നാശനഷ്ടം ഒഴിച്ചു നിർത്തിയാൽ കാർഷിക ഭൂമിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച മേഖലയാണിത്. 485 വീടുകളിൽ നടത്തിയ പരിശോധനയിൽ 313 വീടുകൾ വാസയോഗ്യമല്ലാതായി. ഉരുൾപൊട്ടലിൽ ഒലിച്ചുപോയ 14 വീടുകളിലെയുൾപ്പെടെ 44 കുടുംബങ്ങളെയാണ് അടിയന്തരമായി പുനരധിവസിപ്പിക്കേണ്ടി വന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.